കണ്ണൂര്‍: മുന്‍ മന്ത്രിയും സിഎംപി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.വി.രാഘവന് (81) അന്തരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ കണ്ണൂര്‍ പയ്യാമ്പലത്തു പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1933 മെയ് അഞ്ചിനു പാപ്പിനിശേരിയിലെ ശങ്കരന് നമ്പ്യാര്‍- തമ്പായി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച രാഘവന് ചെറുപ്പം മുതല്‍ തന്നെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം മതിയാക്കി പന്ത്രണ്ടാം വയസില്‍ നെയ്ത്തു പഠിക്കാനായി പോയി. പിന്നീട് പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു. വ്യത്യസ്തമായ പ്രവര്‍ത്തന-പ്രസംഗ ശൈലിയും ആര്‍ക്കും വഴങ്ങാത്ത പ്രകൃതവും സാധാരണ നേതാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ എക്കാലവും വേറിട്ടുനിര്‍ത്തി.
സിപിഎം മാടായി ഏരിയാ സെക്രട്ടറി, പാപ്പിനിശേരി പഞ്ചായത്തു പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറി, സംസ്ഥാനകമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ കലഹിച്ച് നയംമാറ്റത്തിനായി ബദല്‍രേഖ അവതരിപ്പിച്ചു. ബദല്‍ രേഖയുടെ പേരില്‍ 1986 ജൂണ്‍ 23 ന് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു. ജൂലൈ 27 നു സ്വന്തമായി സിഎംപി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച രാഘവന് സിപിഎമ്മിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി.
പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച എംവിആര്‍, ഏഴു തവണ വിജയിക്കുകയും മൂന്നു തവണ പരാജയപ്പെടുകയും ചെയ്തു. രണ്ടു തവണ മന്ത്രിയായി. മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം വെസ്റ്റ് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. ആറന്മുള, പുനലൂര്‍, നെന്മാറ മണ്ഡലങ്ങളിലാണ് പരാജയം ഏറ്റുവാങ്ങിയത്.
1991, 2001 യുഡിഎഫ് സര്‍ക്കാരുകളില്‍ സഹകരണ-തുറുമുഖ വകുപ്പു മന്ത്രിയായിരുന്നു. പരിയാരത്തു സ്ഥാപിച്ച രാജ്യത്തെ ആദ്യ സഹകരണമെഡിക്കല്കോളജിന്റെ സ്ഥാപകനായ രാഘവന്, പാപ്പിനിശേരിയിലെ വിഷചികിത്സാ കേന്ദ്രം, പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രം, ആയുര്‍വേദ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ എകെജി സഹകരണാശുപത്രി, പാപ്പിനിശേരി ഹൈസ്കൂള്‍, പാപ്പിനിശേരി വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെയും സ്ഥാപകനാണ്. ‘ഒരു ജന്മം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഎംപിയുടെ മുഖപത്രമായി ‘മലയാള മണ്ണ്’ എന്ന പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.
ഭാര്യ: ജാനകി. മക്കള്‍: ഗിരിജ (കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്), ഗിരീഷ് കുമാര്‍ (പിടിഐ സ്പെഷല്‍ കറസ്പോണ്ടന്റ,് മംഗലാപുരം), രാജേഷ് കുമാര്‍ (ലീഗല്‍ മാനേജര്‍, വോഡാഫോണ്‍), നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി.വി). മരുമക്കള്‍: പ്രൊഫ. ഇ.കുഞ്ഞിരാമന്, ജ്യോതി, പ്രിയ, റാണി.
രാഘവന്റെ മരണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ 6 മുതല്‍ ഉച്ചക്ക് ഒരുമണിവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം മൂന്ന് മണി വരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം തുടര്‍ന്ന് തളിപ്പറമ്പിലും പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജിലും പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 8 മണിക്ക് സിഎംപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഫീസിലും തുടര്‍ന്ന് ടൗണ്‍ സ്ക്വയറിലും പൊതുദര്ശനത്തിന്് വെക്കും.
മുന്‍മന്ത്രിയും സിഎംപി നേതാവുമായ എം.വി.രാഘവന്റെ നിര്യാണത്തില്‍ ബിജെപി മുന്‍അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസും ദേശീയ സമിതിയംഗം സി.കെ.പത്മനാഭനും ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്തും ജില്ലാ സെക്രട്ടറി പി.സത്യപ്രകാശന്‍ മാസ്റ്ററും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: