950. അനന്തരൂപഃ – അവസാനമില്ലാത്ത രൂപങ്ങളുള്ളവന്‍. ഈ പ്രപഞ്ചത്തില്‍ അജ്ഞാതമായും ജഡമായും ജീവിയാലുമുള്ളതെല്ലാം ഭഗവാന്റെ രൂപമാണ്. വിവിധ ലോകങ്ങളും ഓരോ ലോകത്തിലുമുള്ള സൂര്യചന്ദ്രഗ്രഹനക്ഷത്രാദികളും അവിടെയുള്ള ദേവദാനവമര്ത്യമൃഗമത്സ്യപതഗാദികളും ഭഗവാന്റെ രൂപങ്ങള്‍ തന്നെ. ഭഗവാന്റെ വിശ്വരൂപം കണ്ട അര്ജ്ജുനന് താന്‍ കണ്ട രൂപത്തെക്കുറിച്ചു പറയുന്നതില്‍ ഒരു ശ്ലോകം ” അനേകബാഹുദരവക്ത്രനേത്രം പശ്യാമി ത്വാം സര്വതോളന നാന്തം ന മദ്ധ്യം ന പുനസ്തവാദിം പശ്യാമിവിശേ്വശ്വര വിശ്വരൂപ (വിശേ്വശ്വരനും വിശ്വരൂപനുമായ ഭഗവാനേ, അനേകം കൈകളും മുഖങ്ങളും നേത്രങ്ങളും ഉള്ളവനായും അനന്തരൂപങ്ങള്‍ ഉള്ളവനായും നിന്തുരുവടിയെ എല്ലായിടത്തും ഞാന്‍ കാണുന്നു. അങ്ങയുടെ ആദിയും മധ്യവും അവസാനവും ഞാന്‍ കാണുന്നില്ല. ഭഗവദ്ഗീത. 11-16) അവസാനമില്ലാത്ത രൂപമുള്ളവന്‍ എന്നും ഈ ശ്ലോകത്തിലെ അനന്തരൂപ എന്ന പ്രയോഗത്തെ വ്യാഖ്യാനിക്കാം. രൂപങ്ങളുടെ വൈവിധ്യം അനന്തമാണ്. രൂപവും ആദിയും മധ്യവും അന്തവും ഇല്ലാത്തതാണ്.
ആദിശേഷനായ അനന്തനായി രൂപം പൂണ്ടവന് എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. അനന്തരൂപനായ ഭഗവാന്റെ കിടക്കയായ അനന്തന് അനന്തരൂപമായ ശരീരം ഉണ്ടാകാതെ തരമില്ലാ ”അനന്തശ്ചാസ്മി നാഗാനാം” (നാഗങ്ങളില്‍ അനന്തന് ഞാനാണ്. ഭഗവദ്ഗീത 10-29) എന്നു ഭഗവാന് തന്നെ അരുളിചെയ്തിട്ടുണ്ട്.
951. ജീവാത്മാഃ – ജീവാത്മാവായി രൂപം പൂണ്ടവന്. പരമാത്മാവായ ഗുരുവായൂരപ്പന് പ്രപഞ്ച ചേതനയായി വര്ത്തിക്കെത്തന്നെ എല്ലാ ജീവികളിലും ജീവാത്മാവായും പ്രവര്‍ത്തിക്കുന്നു എന്ന് മുന്‍പ് പല രീതിയില്‍ പറഞ്ഞിരുന്നു.
”മമൈവാം ശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതി സ്ഥാനി കര്ഷതി” (എന്റെ സനാതനമായ അംശം ജീവനായിത്തീര്‍ന്ന് ജീവലോകത്തില്‍ മനുസ്സുള്പ്പെടെ ആറായിത്തീര്ന്ന ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു. ഭഗവദ്ഗീത. 15.7) എന്നു ഭഗവാന് തന്നെ അരുളിച്ചെയ്യുന്നു. ജീവാത്മാവായി ജീവിയെ പ്രവര്ത്തിപ്പിക്കുന്നവന്.
952. തിഗ്മതേജാഃ – തിഗ്മമായ തേജസ്സുള്ളവന്‍. തിഗ്മം എന്നതിന് തീക്ഷ്ണതയുള്ളത്, ചുട്ടെരിക്കുന്നത് എന്നര്‍ത്ഥം. തിഗ്മ തേജസ്സെന്ന പദത്തിന് സൂര്യന് എന്നും അര്‍ത്ഥമുണ്ട്. സൂര്യന് എന്ന അര്‍ത്ഥം സ്വീകരിച്ചാലും ഗുരുവായൂരപ്പനു ചേരും. പതിനായിരം ആദിത്യന്മാരുടെ പ്രകാശം ഒരുമിച്ചാലുള്ള പ്രകാശമുള്ളവനായി ഭഗവാനെ പുരാണങ്ങള്‍ വര്‍ണ്ണിക്കുന്നു. പ്രളയകാലത്ത് പ്രളയാഗ്നിയായി ലോകങ്ങളെയെല്ലാം ചുട്ടെരിക്കുന്നവന്‍ എന്ന വ്യാഖ്യാനവും ചേരും.
953. സ്വയംഭവഃ – തനിയെ ഭവിച്ചവന്. ഈ പ്രപഞ്ചത്തിനും അതിലുള്ള എല്ലാത്തിനും ഉത്പത്തിയും സ്ഥിതിയും നാശവുമുണ്ട്. പ്രപഞ്ചത്തിലുള്ള ഏതിന്റെ ചരിത്രം പരിശോധിച്ചാലും അതിന്റെ ഉത്പത്തിക്കു കാരണമായി മറ്റൊന്നിനെയോ മറ്റു പലതിനെയോ കണ്ടെത്താം. ഈ അനേ്വഷണം തുടര്‍ന്നാല്‍ നാം ബ്രഹ്മരൂപിയായ ഭഗവാനില്‍ ചെന്നെത്തും. ഭഗവാനു കാരണമായി ഏതിനെയെങ്കിലും കണ്ടെത്താന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തനിയെ ഉണ്ടായവന് എന്ന അര്‍ത്ഥത്തില്‍ ഭഗവാന് സ്വയംഭവന്‍ എന്നുപേര്. സ്വയംഭൂഃ സ്വയംഭവഃ എന്നീ നാമങ്ങള്‍ ശിവന്റെയും ബ്രഹ്മാവിന്റെയും പര്യായമായും ഉപയോഗിക്കാറുണ്ട്. വിഷ്ണുവും ശിവനും ബ്രഹ്മദേവനും ഒരേ ചൈതന്യത്തിന്റെ മൂര്ത്തിഭേദങ്ങളാണല്ലോ.
സ്വയംഭവഃ എന്ന പദം കാലത്തെയും കുറിക്കും കാലം ഭഗവത് സ്വരൂപം തന്നെയാണ്.
വ്യവഹാരികഭാഷയില് മനുഷ്യരുടെ ഉള്ളില്‍ ഉണ്ടാകുന്ന കാമത്തെയും സ്വയംഭവന്‍ എന്ന പറയാറുണ്ട്. കാമം ആഗ്രഹമാണ്. ആഗ്രഹങ്ങള്‍ ആരും ഉണ്ടാക്കുന്നതല്ല. സ്വയം ഉണ്ടാകുന്നതാണ്. പ്രപഞ്ചസൃഷ്ടിക്കും പ്രവര്‍ത്തനത്തിനും കാരണമായ കാമവും ഭഗവാന്റെ ഒരു രൂപമാണ്.
954. കാലാതീതഃ – കാലത്തിന് അതീതനായവന്. ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള ഒരു സങ്കല്പമാണു കാലം. ഇവിടെ നമുക്ക് ”സംഭവങ്ങളുടെ തുടര്‍ച്ച” എന്നു കാലത്തെ നിര്‍വചിക്കാം. കണ്ണടച്ചു തുറക്കുക, വിരല്‍ ഞൊടിക്കുക തുടങ്ങി ഏതെങ്കിലും പ്രവൃത്തിയെ തോതാക്കി കാലത്തെ അവതരിപ്പിക്കാം. നിമിഷം, ത്രുടി തുടങ്ങിയി സങ്കല്പങ്ങള് നോക്കുക. ഒരു പ്രവൃത്തിയും ഇല്ലാത്തകാലം സങ്കല്പിക്കാമോ? പ്രവൃത്തിയില്ലെങ്കില്‍ കാലവും ഇല്ല എന്നു പറയേണ്ടിവരും. നാരായണീയം 5-ാം ദശകത്തില്‍ പ്രാകൃത പ്രളയത്തെ അവതരിപ്പിക്കാന്‍ ആചാര്യന് ശ്രമിക്കുന്നുണ്ട്. ആ കാലത്ത് വ്യക്തവും അവ്യക്തവുമായ പ്രപഞ്ചം ഉണ്ടായിരുന്നില്ല. മായയും ഉണ്ടായിരുന്നില്ല. മരണമോ മരണമില്ലായ്മയോ ഉണ്ടായിരുന്നില്ല. എല്ലാം എവിടെയായിരുന്നുവെന്ന് രണ്ടാം ശ്ലോകത്തില്‍ പറയുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: