ന്യൂദല്‍ഹി: ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്‍സ് സംഘ് (ബിഎംഎസ്) ദേശീയ സമിതിയുടെ നേതൃത്വത്തില്‍ എല്‍ഐസി ഏജന്റുമാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് നിവേദനം നല്കി.
എല്‍ഐസി പിന്‍വലിച്ച പോളിസികള്‍ പുനഃസ്ഥാപിക്കുക, ഏജന്റുമാരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏജന്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് ആരംഭിക്കുക, സാമൂഹ്യസുരക്ഷിതത്വത്തിനായി ഏജന്റുമാര്‍ക്ക് പിഎഫ്, ഇഎസ്ഐ മാതൃകയിലുള്ള മെഡിക്കല്‍ ബെനിഫിറ്റ്, ഗ്രാറ്റുവിറ്റി നിയമമനുസരിച്ചുള്ള ഗ്രാറ്റുവിറ്റി, പെന്ഷന് എന്നിവ ഏര്‍പ്പെടുത്തുക, പുതിയ സ്കീമുകുടെ ഏജന്‍സി കമ്മീഷന് കുറയ്ക്കുന്ന പ്രവണത തടയുക, ഐആര്‍ഡിഎയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അന്വേഷണ കമ്മറ്റിയെ വെയ്ക്കുക, ഐആര്‍ഡിഎയുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി ധ്വംസനം തടയുക, എല്‍ഐസിയിലും ഐആര്‍ഡിഎ ബോര്‍ഡിലും ഇന്‍ഷുറന്‍സ് ഏജന്‍സ് യൂണിയന് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കുക, ഇന്‍ഷുറന്‍സ് നിയമ ഭേദഗതി പുന പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തിലുന്നയിച്ചു.
ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്‍സ് സംഘ് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ഉല്ലാസ് മുരിക്കെരിക്കല്, ജനറല്‍ സെക്രട്ടറി റ്റി. കോദണ്ഡ രാമയ്യ, ട്രഷറര്‍ വി. കൃഷ്ണഭട്ട്, ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. ലക്ഷ്മാ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: