മനോഹര്‍ പരീഖര്‍
ന്യൂദല്‍ഹി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം തല്‍സ്ഥാനം രാജിവച്ചാണ് കേന്ദ്രമന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്.
രണ്ട് പ്രാവശ്യം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീഖര്‍ രാജ്യത്തെ ആദ്യത്തെ ഐഐടി ബിരുദധാരിയായ മുഖ്യമന്ത്രിയായിരുന്നു. പാനാജി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലാളിത്യത്തിന്റെ പ്രതീകവും സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവുമായ അദ്ദേഹം മിസ്റ്റര്‍ ക്ലീന്‍ എന്നാണ് അറിയപ്പെടുന്നത്.
1955 ഡിസംബര്‍ 13ന് ഗോവയിലെ മപ്സയിലാണ് ജനിച്ചത്.തൊട്ടടുത്ത ഗ്രാമത്തിന്റെ പേരായ ‘പര’ പേരിനൊപ്പം ചേര്‍ത്താണ് പരീഖര്‍ ആയത്. മര്‍ഗോവ ലോയല്‍ സ്ക്കൂളില്‍ നിന്നും ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സെക്കന്ററി വിദ്യാഭ്യാസം മറാത്തിയിലായിരുന്നു.
1978ല്‍ മുബൈ ഐഐടിയില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങില്‍ ബിരുദം നേടി.
വളരെ ചെറുപ്പത്തില്‍തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അദ്ദേഹം സ്ക്കൂള് കാലഘട്ടത്തില്‍ ശാഖ മുഖ്യശിക്ഷക് ആയിരുന്നു. ഐഐടി ബിരുദത്തിന് ശേഷം ചെറിയ ബിസിനസ്സ് നടത്തുമ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തനം തുടര്‍ന്നു. 26-ാമത്തെ വയസ്സില്‍ സംഘചാലക് ആയി. രാമജന്മഭൂമി പ്രക്ഷോപത്തിന്റെ ഗോവയിലെ നെടുംതൂണായി വര്‍ത്തിച്ചു. 1994ല്‍ ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ പ്രതിപക്ഷ നേതാവായി.
ജഗത് പ്രകാശ് നദ്ദ
ബിജെപി ജനറല്‍ സെക്രട്ടറിയായ ജഗത് പ്രകാശ് നദ്ദ ഹിമാചല്‍ പ്രദേശിലെ മുന്‍ പരിസ്ഥിതി ആരോഗ്യ നിയമ മന്ത്രി കൂടിയാണ്. 54കാരനായ നഡ്ഡ വളരെ ചെറുപ്പത്തിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി. 1960 ഡിസംബര്‍ 2ന് ബീഹാറിലെ പാറ്റ്നയിലാണ് ജനിച്ചത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍ബിയും നേടി. എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. 1991 ല്‍ 31-ാമത്തെ വയസ്സില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി. 1993ലും 1998ലും 2007ലും നിയമസഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ട. 2007ല്‍ വനംമന്ത്രിയായി. 2012ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏബിവിപി ദേശീയ സെക്രട്ടറിയായിരുന്ന മല്ലികയാണ് ഭാര്യ. ഇപ്പോള്‍ ഹിമാചല്‍പ്രദേശ് സര്‍വകലാശാലയിലെ ചരിത്ര അധ്യാപികയാണ്.
ബീരേന്ദ്ര സിങ്
ഹരിയാനയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ബീരേന്ദ്ര സിങ്. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ ആഗസ്റ്റിലാണ് ബിജെപിയിലെത്തുന്നത്. അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ എംപിയായിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭ എംപിയാണ്.
സുരേഷ് പ്രഭു
ശിവസേന എംപിയായിരുന്ന സുരേഷ് പ്രഭു 1996 മുതല്‍ 2009 വരെ നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭാംഗമാണ്. വാജ്പേയി മന്ത്രിസഭയില്‍ ഊര്‍ജ്ജമന്ത്രിയായിരുന്നു. 1953 ജൂലൈ 11നാണ് ജനനം. ചാര്‍ട്ടേഡ് അക്കൗണ്ന്റായിരുന്നു. പത്രപ്രവര്‍ത്തകയായ ഉമയാണ് ഭാര്യ.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
ബന്ദാരു ദത്താത്രേയ
ബിജെപി ദേശീയ വൈസ് പ്രസിഡന്റായ ബന്ദാരു ദത്താത്രേയ തെലുങ്കാനയില്‍ നിന്നുള്ള എംപിയാണ്. 1991 മുതല്‍ 2004 വരെ തുടര്‍ച്ചായായി മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാജ്പേയി സര്‍ക്കാരാല്‍ നഗരവികസന സഹമന്ത്രിയായിരുന്നു. 1996 ല്‍ ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റായി. ഇപ്പോള്‍ ഒബിസി വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനാണ്. 1947 ഫെബ്രുവരി 26നാണ് ജനിച്ചത്. ആര്‍എസ്എസ് പ്രചാരകനായിട്ടാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്.എബിവിപിയുടെ ദേശീയ വൈസ് പ്രസിഡന്റായിട്ടുണ്ട്. 1980ല്‍ ബിജെപി സംസ്ഥാന ഭാരവാഹിയായി.
രാജീവ് പ്രതാപ് റൂഡി
ബിജെപി ജനറല്‍ സെക്രട്ടറിയായ രാജീവ് പ്രതാപ് റൂഡി ബീഹാറില്‍ നിന്നുള്ള ലോക്സഭാംഗമാണ്. വാജ്പേയി മന്ത്രിസഭയില്‍ സിവില്‍ ഏവിയേഷന്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്നു. ഛപ്രയില്‍ രജപുത്ര കുടുംബത്തില്‍ 1962 മാര്‍ച്ച് 31നാണ് ജനിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. 1996ലും 1999ലും 2014ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ രാജ്യസഭാംഗമായി. ഈ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്റി ദേവിയെയാണ് പരാജയപ്പെടുത്തിയ്ത. നീലം പ്രതാപാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഡോ. മഹേഷ് ശര്‍മ
ബിജെപി ദേശീയ മീഡിയ സെല്‍ കണ്‍വീനറായ ഡോ.മഹേഷ് ശര്‍മ ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ നിന്നുമാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നോയിഡ മണ്ഡലത്തിലെ എംഎല്‍എ ആയിരിക്കെയാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. പൊതുരംഗത്ത് നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സഹമന്ത്രിമാര്‍
മുക്താര്‍ അബ്ബാസ് നഖ്വി
ബിജെപി വൈസ് പ്രസിഡന്റായ മുക്താര്‍ അബ്ബാസ് നഖ്വി ഉത്തര്‍പ്രദേശില്‍ നിന്നുളള രാജ്യസഭാംഗമാണ്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ്. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ സഹമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. 1998 ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാം കൃപാല്‍ യാദവ്
ബിഹാറിലെ പാടലിപുത്ര മണ്ഡലത്തില്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസയെ പരാജയപ്പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്. ആര്‍ജെഡിയില്‍ നിന്നും രാജിവച്ച് 2014 മര്‍ച്ച് 12ന് ബിജെപിയില്‍ ചേര്‍ന്നു.
വൈ.എസ്. ചൗധരി
തെലുങ്ക്ദേശം പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ് വൈ.എസ്. ചൗധരി. മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരിയാണ്.
സന്‍വര്‍ ലാല്‍ ജാട്ട്
സന്‍വര്‍ ലാല്‍ ജാട്ട് രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള ലോക്സഭാംഗമാണ്. രാജ്യസ്ഥാനിലെ മുന്മന്ത്രികൂടിയാണ്. എംകോം, പിഎച്ച്ഡി ഡോക്ടറേറ്റുള്ള ഇദ്ദേഹം രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് പ്രൊഫസറായിരുന്നു.
എച്ച്.പി. ചൗധരി
ഗുജറാത്തിലെ ബാണസ്കന്ത മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്.
മോഹന്‍ ഭായ് കുന്ദരിയ
ഗുജറാത്തില്‍ താന്കര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് മോഹന്‍ ഭായ് കുണ്ടരിയ.
ഗിരിരാജ് സിങ്
ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബിജെപി എംപിയാണ്. മുന്‍ സംസ്ഥാന മന്ത്രികൂടിയാണ്.
ഹന്സ്രാജ് അഹിര്‍
മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപിയാണ്.
പ്രൊഫ. രാം ശങ്കര്‍ കടേരിയ
ഉത്തര്‍പ്രദേശിലെ ആഗ്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്.
ജയന്ത് സിന്‍ഹ
ഝാര്‍ഖണ്ഢിലെ ഹസാരിബാദ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ്. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ്.
കേണല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്
രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നുള്ള ബിജെപി എംപിയാണ്. കായികതാരമായ ഇദ്ദേഹം 2004 ഒളിംബിക്സില് ഡബിള്‍ ട്രാപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
ബാബുല്‍ സുപ്രിയോ
പശ്ചിമ ബംഗാളില്‍ നിന്നുളള ബിജെപി എംപിയാണ് ബാബുല്‍ സുപ്രിയോ. ബോളിവുഡിലെ പ്രസിദ്ധനായ പിന്നണി ഗായകന് കൂടിയാണ്.
സാധ്വി നിരഞ്ജന് ജ്യോതി
ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്നിന്നുള്ള ബിജെപി എംപിയാണ് സാധ്വി നിരഞ്ജന് ജ്യോതി. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള വനിതയാണിവര്‍.
വിജയ് സാംപ്ല
പഞ്ചാബില്‍നിന്നുള്ള ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് വിജയ് സാംപ്ല. സാമ്പത്തികമായി ഏറെ പിന്നാക്കമായിരുന്ന സാംപ്ലയ്ക്കു പഠിക്കുന്ന കാലത്ത് ലക്ഷ്യം ഒരു ജോലി നേടലായിരുന്നു. അങ്ങനെ മെട്രിക്കുലേഷന്‍ കഴിഞ്ഞപ്പോള്‍ സാംപ്ല സൗദി അറേബ്യയിലെത്തപ്പെട്ടു. അവിടെ പ്ലംബര്‍ ജോലിയാണ് കിട്ടിയത്. പിന്നെ ജന്മനാട്ടിലേക്കു മടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ ഏറെ കുട്ടിക്കാലത്തേ പങ്കാളിയായിരുന്നു സാംപ്ല. നാട്ടിലെ സേവന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുമായുള്ള സൗഹാര്‍ദ്ദവും സാംപ്ലയെ രാഷ്ട്രീയരംഗത്തെത്തിച്ചു. അങ്ങനെ 1998-ല്‍ ബിജെപിയിലൂടെ രാഷ്ട്രീയ രംഗത്തെത്തി.
സാംപ്ല ഒരു വേളയിലും പ്രതീക്ഷിച്ചില്ല കേന്ദ്രമന്ത്രിസഭയില്‍ താന്‍ അംഗമാകുമെന്ന്. അതുകൊണ്ടുതന്നെ ആദ്യം പ്രധാനമന്ത്രി തന്നോടു സംസാരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സംശയിച്ചു. പ്രധാനമന്ത്രി തന്നോടു രാഷ്ട്രപതി ഭവനിലെത്തണമെന്നു പറഞ്ഞപ്പോഴാണ് സാംപ്ല അതു യാഥാര്‍ത്ഥ്യമെന്നു തിരിച്ചറിഞ്ഞത്.
ചായക്കടക്കാരന്റെ മകന് പ്രധാനമന്ത്രിയാകുമ്പോള്‍ ഒരു പ്ലംബര്‍ എന്തുകൊണ്ട് കേന്ദ്ര മന്ത്രിസഭയില്‍ വന്നുകൂടാ. മോദിജിയോടും അമിത്ജിയോടും ഞാന്‍ ഏറെ നന്ദിയുള്ളവനായിരിക്കും,” സാംപ്ല പറയുന്നു.
പഞ്ചാബില്‍നിന്നുള്ള ദളിത് വിഭാഗത്തില്‍പ്പെട്ട രാം ശങ്കര്‍ കത്തേരിയ പറയുന്നു, 2017-ലെ സംസ്ഥാന തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള നീക്കമാണിത്. സസ്ഥാനത്ത് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ 35 ശതമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: