കോഴിക്കോട്: കോഴിക്കോട് ഡൗണ്ടൗണ് ഹോട്ടലില്‍ ചുംബിക്കുന്ന കമിതാക്കളേയോ സ്ത്രീകളെയോ ആരും ആക്രമിച്ചിട്ടില്ലെന്നും അതിന്റെ പേരില്‍ ചുംബന സമരം നടത്തുന്നത് അപഹാസ്യമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പറഞ്ഞു.
കോഴിക്കോട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകളും ജൂസ്പാര്ലറുകളും കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്നതായി ഹിന്ദു ഐക്യവേദി സര്‍ക്കാറിന് നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല.
ഭരണസൗകര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുകയാണ്. ജനാധിപത്യം ആര്‍ക്കും വിലകൊടുത്ത് വാങ്ങാവുന്ന ഒന്നായിരിക്കുന്നു. ആയുധം കൊണ്ട് മാത്രമല്ല സംസ്കാരത്തെ തകര്‍ത്തുകൊണ്ടും രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാം. അതാണ് ഇപ്പോള്‍ ഡൗണ്ടൗണ് സംഭവത്തിന്റെ പേരില്‍ ഭാരതത്തില്‍ മൊത്തം നടക്കുന്നത് അദ്ദേഹം പറഞ്ഞു.
സാമൂഹ്യജീവിതത്തിലേക്ക് ജീര്‍ണതകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ചുംബന മേളകളിലൂടെ നടപ്പാക്കുന്നതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.സി. വിനയരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാരതത്തില്‍ ഒരിടം കിട്ടാത്ത ഇടതുപക്ഷത്തിന്റെ അവസാനപരിശ്രമമാണ്ചുംബനസമരത്തിനുള്ള പിന്തുണ. വ്യഭിചാരസോഷ്യലിസമാണ് അവര്‍ നടപ്പാക്കുന്നത് അദ്ദേഹം പറഞ്ഞു.
ചേറ്റൂര്‍ മാധവന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. വിപിന്‍, അഡ്വ. നിര്‍മല, അഡ്വ. ടി.ജെ. നിക്സണ്, സി.കെ. സീനത്ത്, കെ. ഷൈനു, ശശികമ്മട്ടേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: