കൊച്ചി: 58-ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. ആദ്യരണ്ട് ദിനങ്ങളിലും മുന്നിട്ടുനിന്നിരുന്ന എറണാകുളത്തെ പിന്തള്ളിയാണ് പാലക്കാടിന്റെ ( 577 പോയിന്റ്) ചുണക്കുട്ടികള്‍ കിരീടം കാത്തത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പാലക്കാട് ജൂനിയര്‍ മീറ്റില്‍ ചാമ്പ്യന്മാരാവുന്നത്. 535 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ എറണാകുളത്തിന്റെ സമ്പാദ്യം. 360 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.
അവസാന ദിവസമായ ഇന്നലെയും എട്ട് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. മീറ്റിലെ ആകെ പിറന്ന റെക്കോര്‍ഡുകളുടെ എണ്ണം 22 ആയി. 20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജംപില്‍ ദേശീയ താരം ശ്രീനിത് മോഹന്‍ റെക്കോര്‍ഡ് തീര്‍ത്തതാണ് അവസാന ദിനത്തെ പ്രധാന വിശേഷം.
2.12 മീറ്റര്‍ ചാടി ശ്രീനിത് പുതിയ ഉയരത്തിലെത്തി. ഇതോടെ ജൂനിയര്‍ മീറ്റിലെ എല്ലാ വിഭാഗങ്ങളിലെയും ഹൈജംപ് മീറ്റ് റെക്കോഡുകള്‍ ശ്രീനിത്തിന്റെ പേരിലായി. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ വി.വി. ജിഷയും റെക്കോര്‍ഡ് തിരുത്തി. 1 മിനിറ്റും 2.62 സെക്കന്റും ജിഷ കണ്ടെത്തിയ സമയം.
കഴിഞ്ഞ ദിവസം അണ്ടര്‍-16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ റെക്കോര്‍ഡ് സ്ഥാപിച്ച കോഴിക്കോട് ഉഷ സ്കൂളിന്റെ ജിസ്ന മാത്യു ഇന്നലെ 200 മീറ്ററിലും പുതിയ സമയം കുറിച്ച് നേട്ടം ഇരട്ടിയാക്കി.
അണ്ടര്‍-20 പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കോതമംഗലം എംഎ കോളജിന്റെ ആതിര മുരളീധരന്, അണ്ടര്‍-16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സനീഷ്. പിഎസ്, 18 വയസിന് താഴെയുള്ളവരുടെ 200 മീറ്ററില്‍ മേഴ്സി കുട്ടന് അക്കാദമിയുടെ ജോസഫ് ജോയ്, അണ്ടര്‍-20 ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്റെ ജാബിര്‍. എം.പി, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ തിരുവനന്തപുരത്തിന്റെ ഷിജോ രാജന് എന്നിവരും റെക്കോര്‍ഡുകളുടെ അമരത്ത് എത്തിയവരില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: