ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പുതുതായെത്തിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവനാണ് പുറപ്പെടുവിച്ചത്.
മോദി മന്ത്രിസഭയിലേക്ക് ഇന്നലെ 21 പേരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കു പ്രതിരോധ വകുപ്പും, മുതിര്‍ന്ന ബി.ജെ.പി. നേതാവ് സദാനന്ദഗൗഡയ്ക്ക് നിയമവകുപ്പും നല്കി. സുരേഷ് പ്രഭുവിന് റെയില്‍വേയുടെ ചുമതലയും ചൗധരി ബീരേന്ദ്രസിങ്ങിനു ഗ്രാമവികസന വകുപ്പും ലഭിച്ചു.
ആരോഗ്യമന്ത്രിയായിരുന്ന ഡോ.ഹര്‍ഷവര്‍ധനെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചു. ജെപി നന്ദയ്ക്കാണ് ആരോഗ്യത്തിന്റെ പുതിയ ചുമതല. അരുണ്‍ ജെയ്റ്റ്ലിക്ക് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയും മഹേഷ് ശര്‍മയ്ക്ക് ടൂറിസത്തിന്റെ ചുമതലയും നല്കി.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി നിയമിക്കപ്പെട്ടവരില്‍ ബണ്ഡാരു ദത്താത്രേയക്കു തൊഴില്‍ വകുപ്പും, രാജീവ് പ്രതാപ് റൂഡിക്ക് നൈപുണ്യവികസനവും പാര്‍ലമെന്ററി കാര്യവും, മഹേഷ് ശര്‍മയ്ക്കു സംസ്കാരം, ടൂറിസം എന്നിവയാണു വകുപ്പുകള്‍. പുതിയ കേന്ദ്രമന്ത്രിസഭ ഇന്ന് വൈകിട്ട് യോഗം ചേരും.
കേന്ദ്ര മന്ത്രിസഭാ വികസനത്തോടെ നിലവിലെ അംഗബലം 66 ആയി. പ്രധാനമന്ത്രി ഉള്‍പ്പെടെ 27 ക്യാബിനറ്റ് അംഗങ്ങളും 13 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 26 സഹമന്ത്രിമാരുമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: