ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത് പ്രബലമായ രാഷ്ട്രീയ മാറ്റമെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡോ.കരണ്‍സിങ്ങിന്റെ മകന് അജാതശത്രു സിങ് ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ രൂപപ്പെടുന്ന വലിയ മാറ്റത്തിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഒരുവശത്ത് ബിജെപിക്ക് കോണ്‍ഗ്രസിനുമേല്‍ മേല്‍കൈ നേടാനായപ്പോള്‍ മറുവശത്ത് കശ്മീര്‍ ജനത ഏറെനാളായി ആഗ്രഹിച്ചിരുന്ന രാഷ്ട്രീയ മാറ്റമാണ് അജാതയുടെ ബിജെപി പ്രവേശനത്തിലൂടെ സാധ്യമായിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ജിതേന്ദ്രസിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് എന്നിവരുടെ സാന്നിധ്യത്തിലാണ് അജാതശത്രു സിങ് ബിജെപി അംഗത്വം സ്വീകരിച്ചത്. നിലവില്‍ നഗ്രോതയില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ എംഎല്‍എയാണ് അജാത.
അജാതയുടെ പ്രവേശനം ജമ്മുകശ്മീരില്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ജമ്മുവില്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണിപ്പോള്‍. ഇവിടുത്തെ പ്രബല പാര്‍ട്ടികളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും.
താഴ്വരകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളില്‍ വന്‍ തോതിലുള്ള പ്രചാരം നിലവില്‍ ഇവര്‍ക്കു ലഭിക്കുന്നില്ല. ജമ്മുവില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമുണ്ടെങ്കിലും ഇപ്പോള്‍ പ്രചാരം നഷ്ടപ്പെട്ടുവരികയാണ്. അജാത ശത്രുവിന്റെ വിടവാങ്ങല്‍ ഒമര്‍ അബ്ദുള്ളക്കും, നാഷണല്‍ കോണ്ഫറന്സിനുമാണ് ഒരു പോലെ തിരിച്ചടിയായത്.
പാര്‍ട്ടിയുടെ വിജയത്തിനായി താനും കുടുംബവും ശ്രമിക്കുമെന്ന് അംഗത്വമേറ്റെടുത്ത ശേഷം അജാത ശത്രു പറഞ്ഞു. ഇതുവരെ നമ്മുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ജമ്മു കശ്മീരിലും ലഡാക്കിലും സമാധാനമായി ഉറങ്ങാന്‍ നമുക്ക് സാധിക്കുന്നില്ല. പുതിയ സര്ക്കാരിനുവേണ്ടിയായിരിക്കണം ഇന്നു മുതലുള്ള പരിശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: