കൊല്ലം: സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. അഞ്ചല്‍ ആര്‍ച്ചല്‍ വട്ടക്കൈത വടക്കേക്കര പുത്തന്‍വീട്ടില്‍ കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ഭാനു(38)വിനെയാണ് ശിക്ഷിച്ചുകൊണ്ട് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരി ഉത്തരവിട്ടത്. ജീവപര്യന്തം തടവിന് പുറമെ 25,000 രൂപ പിഴയും ഐപിസി 449-ാം വകുപ്പ് പ്രകാരം 5,000 രൂപ കൂടി പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കഠിനതടവ് കൂടി അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 302, 449 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വസ്തു ഭാഗം വയ്ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. 2009 ജൂണ്‍ 30ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോന്, ഭാര്യ രമ, മാതാവ് തങ്കമ്മ, മക്കള്‍ എന്നിവര്‍ക്കൊപ്പം വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോള്‍ പ്രതി ഭാനു വീട്ടില്‍ കടന്നുകയറി ഉളികൊണ്ട് നെഞ്ചത്ത് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞുമോന്റെ ഭാര്യയും അമ്മയും മക്കളും പ്രോസിക്യൂഷന് സാക്ഷികളായിരുന്നു. കുഞ്ഞുമോന്റെ അച്ഛന് കരുണാകരന്റെ രണ്ടാംഭാര്യയിലുള്ള മകനാണ് ഭാനു.
വസ്തു എഴുതിതരണമെന്ന് ആവശ്യപ്പെട്ട് പിതാവിനെ അസഭ്യം പറഞ്ഞതിനെ കുഞ്ഞുമോന് ചോദ്യം ചെയ്തതിലുള്ള വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് കൊല നടന്നതെന്നാണ് പ്രോസിക്യൂഷന് കേസ്. പിഴയായി അനുവദിച്ച 25,000 രൂപ കൊല്ലപ്പെട്ട കുഞ്ഞുമോന്റെ മകള്‍ രമ്യക്ക് നല്കാന് കോടതി ഉത്തരവായി.
ഏരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സജീവ്ബാബു കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: