ന്യൂദല്‍ഹി: മന്ത്രിമാര്‍ അവധി ദിനങ്ങള്‍ കുറച്ച് കൂടുതല്‍ ജോലി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചുകഴിഞ്ഞാല്‍ മന്ത്രിമാര്‍ അവധിയെടുക്കുന്നത് പരമാവധി ഒഴിവാക്കി സഭയില്‍ എല്ലാ ദിവസവും ഹാജരാകാനും മോദി ആവശ്യപ്പെട്ടു.
മോദി അധികാരമേറ്റ ശേഷം സര്‍ക്കാരിന്റെ പ്രധാന പരിപാടികളില്‍ പലതും പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലുമാണ് നടത്താറുള്ളത്. കൂടുതല്‍ ജോലി ചെയ്ത് ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാകാതെ കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിനും പുതിയ ബില്ലുകള്‍ക്ക് അംഗീകാരം നേടുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്താനും എം.പിമാരോട് മോദി നിര്‍ദ്ദേശിച്ചു.
പ്രധാനപ്പെട്ട പല ബില്ലുകള്‍ പലതും പരിഗണനയ്ക്കു വരാനിരിക്കെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രശ്നങ്ങളൊന്നും കൂടാതെ നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ തന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് മുമ്പായി സഭയിലെ ചോദ്യോത്തര വേളകളില്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ നേരിടാന്‍ തയ്യാറായി വരാനും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കാബിനറ്റ് മന്ത്രിമാരോട് തങ്ങളുടെ സഹമന്ത്രിമാരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനും മോദി നിര്‍ദ്ദേശിച്ചു. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ജോലികള്‍ വിഭജിച്ച് നല്‍കണമെന്നും മാത്രമല്ല ഫയലുകളും മറ്റും അവര്‍ കാണുന്നു എന്ന് ഉറപ്പ് വരുത്തണം.
ഇതിലൂടെ സര്‍ക്കാരിന്റെ നയങ്ങള്‍ സംബന്ധിച്ച് സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ വ്യക്തതയും മറ്റും കൈവരുന്നതിന് സഹായിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. എല്ലാ ബുധനാഴ്ചയും കാബിനറ്റ് മന്ത്രിമാരോട് അതാത് വകുപ്പിലെ സഹമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: