ന്യുദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭുരിപക്ഷം നേടുമെന്ന് എബിപി-നീല്സെന് അഭിപ്രായ സര്‍വെ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും ആം ആദ്മി പാര്‍ട്ടി രണ്ടാമത് എത്തുമെന്നും സര്‍വെയില്‍ പറയുന്നു.
നിയമസഭയിലെ 70 സീറ്റുകളില്‍ 45 എണ്ണം ബിജെപി സ്വന്തമാക്കി ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമെന്ന് സര്‍വെയില്‍ വ്യക്തമാക്കുന്നു. വോട്ടര്‍മാരില്‍ 38 ശതമാനം പേര് ബിജെപിയെ പിന്തുണയ്ക്കും. 2013ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റു നേടിയ എഎപിക്ക് 18 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 2013ല്‍ ലഭിച്ച 27% വോട്ട് ഇത്തവണ 26% ആയി കുറയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം പ്രകടനമായിരിക്കും കോണ്‍ഗ്രസ് കാഴ്ചവയ്ക്കുക. എട്ടു സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ അഞ്ചു സീറ്റില്‍ ഒതുങ്ങും.
ജനപ്രിയ നേതാവാരെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരുടെയും ഉത്തരം നരേന്ദ്ര മോദി എന്നായിരുന്നു . 63 ശതമാനം പേര് മോദിയുടെ പേരു പറഞ്ഞപ്പോള്‍ അരവിന്ദ് കെജ്രിവാളിന് ലഭിച്ചത് 25 ശതമാനം പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത് .
മോദി പ്രധാനമന്ത്രിയായത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് 56% പേര് വിശ്വസിക്കുന്നു. ദല്‍ഹിയിലെ 35 മണ്ഡലങ്ങളില്‍ ഈ മാസം അഞ്ചിനും ഏഴിനുമിടയിലാണ് സര്‍വെ നടന്നത്. 6,528 പേര് സര്‍വെയില്‍ പങ്കെടുത്തു. ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയിലായിരുന്നു സര്‍വെ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: