ന്യൂദല്‍ഹി: അലിഗഢ് സര്‍വകലാശാലയിലെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതു സംബന്ധിച്ച വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അലിഗഡ് വി.സിയോട് ഇറാനി ആവശ്യപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് വിസി നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥലപരിമിതിയുള്ളതിനാല്‍ മൗലാനാ ആസാദ് ലൈബ്രറിയില്‍ പെണ്‍കുട്ടികളെ കയറാന്‍ അനുവദിച്ചാല്‍ ഇപ്പോള്‍ വരുന്നതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ അവിടെയെത്തും. ഇത് അച്ചടക്കത്തിന്റെ പ്രശ്നമല്ലെന്നും സ്ഥലത്തിന്റേതാണ് എന്നുമായിരുന്നു വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷായുടെ വിവാദ പരാമര്‍ശം.
ലൈബ്രറിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന് ദീര്‍ഘകാലമായി വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാല്‍ ഇതിനോട് അധികൃതര്‍ അനകൂല നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല.
അതേസമയം ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമേ ലൈബ്രറിയില്‍ കയറുന്നതിന് വിലക്ക് ഏര്പ്പെടുത്തിയിട്ടുള്ളുവെന്നും ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ ലൈബ്രറിയില്‍ കയറുന്നുണ്ടെന്നും സര്‍വകലാശാല അഡ്മിനിസ്ട്രേഷന് ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: