കരയുവാനിനിയൊരുതുള്ളിയില്ല കണ്ണുനീരെ-
ന്നൊരു പുഴയെന്നോടു ചൊല്ലിയപ്പോള്‍
അഴലുകളില്ലാത്ത കവിതപോലന്നവള്
അരങ്ങില്‍ പ്രശോഭിതയായിരുന്നു
അഴകിന്റെ ആത്മതന്തുക്കളെപ്പോഴോ
അലയായ് ആഞ്ഞടിച്ചിരുന്നു
അറിവിന്റെ ആദ്യാക്ഷരം കുറിച്ചതോ
ഞാനന്നുനിന് മടിത്തട്ടിലായിരുന്നു
നിളയായ് നിറച്ചാര്‍ത്തണിഞ്ഞ നീയന്നെന്റെ
ഹൃദയത്തുടിപ്പുകളായിരുന്നു
ഇളകും തനുവിന്റെ ഇലകള്‍തന്‍ മര്മ്മരം
ഓളപ്പരപ്പുകളിലായ് മറഞ്ഞു
മുറിവേറ്റ മനസ്സിന്റെ ഉറവകള്‍ വറ്റിനിന്
ഹൃദയം പിളരുകയായിരുന്നു.
നിന്നെയറിഞ്ഞൊരു കവിയും കവിതയും
നിന്റെ കളിത്തോഴരായിരുന്നു
ഇന്നലകളെന്നെ മാടിവിളിക്കുമ്പോള്‍
കഥനമാം കവിത തന് ആദ്യകളിത്തോഴി,
കയവും ചുഴികളുമില്ലാത്ത നിന്മനം
ഇനിയും ചരിത്രത്തിന് ഭാഗമാകും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: