കായംകുളം: സിപിഎം എരുവ ലോക്കല്‍ സമ്മേളനം അക്രമത്തില്‍ കലാശിച്ചു. സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം കസേരയേറും കൈയാങ്കളിയും നടന്നു. എംഎസ്എം ഹൈസ്കൂളില്‍ ഏരിയ സെക്രട്ടറി എം.എ. അലിയാര് ജില്ലാ കമ്മറ്റി അംഗങ്ങളായ പി. അരവിന്ദാക്ഷന്, ഗാനകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചേരിതിരഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. 13 ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം നടന്ന ലോക്കല്‍ സമ്മേളനത്തില്‍ എല്‍സി സെക്രട്ടറിയായി ഏരിയ കമ്മറ്റി നിര്‍ദ്ദേശിച്ചയാളെ അംഗീകരിക്കാന്‍ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ല. പകരം നാസറിനെ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിക്കാന്‍ ഏരിയകമ്മിറ്റിയില്‍ നിന്നെത്തിയ അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്നാണ് വാക്കേറ്റവും കസേരയേറും തമ്മിലടിയും നടന്നത്.
ബഹളത്തിനിടെ ഏരിയ കമ്മിറ്റിയുടെ പാനല്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ മറുവിഭാഗം ഗോ ബാക്ക് വിളികളോടെ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. വടക്കന്‍ മേഖലയില്‍ യാതൊരുവിധ പാര്‍ട്ടി പ്രവര്‍ത്തനത്തിനും സഹകരിക്കില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി നേരിടാന്‍ പാര്‍ട്ടി തയാറാകണമെന്നും ഇവര്‍ വെല്ലുവിളിച്ചാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: