ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയെന്നാല്‍ മാനവികതയുടെ കവാടങ്ങള്‍ കൊട്ടിയടയ്ക്കുക എന്നാണര്‍ത്ഥം. മാനവികതയുടെ മഹാകാശത്ത് സ്നേഹവും സൗഭ്രാത്രവും ചിറകടിച്ച് ആഹ്ലാദത്തോടെ പറന്നുനടക്കുമ്പോഴാണ് ജനാധിപത്യം പുഷ്കലമാവുന്നത്. ജനങ്ങള്‍ക്ക് സ്വാസ്ഥ്യവും സമാധാനവും സന്തോഷവും ഉണ്ടാവണമെങ്കില്‍ ഇപ്പറഞ്ഞത് എല്ലാം വേണ്ട അളവില്‍ ലയിച്ചുചേരണം. സംഗതിവശാല്‍ അത്തരം വഴികളിലൂടെ സഞ്ചരിക്കാനല്ല ഒട്ടുവളരെ പേരും ഇഷ്ടപ്പെടുന്നത്. കൈയൂക്കും പേശീബലവുംകൊണ്ട് എന്തും നേടാം എന്നു വിചാരിക്കുന്നവരുടെ കൂട്ടം പലതരത്തില്‍ പല പേരില്‍ സമൂഹത്തില്‍ പടരുകയാണ്. അവരുടെ ആശയഗതിക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ നേരെ ചൊവ്വെ ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതി സംജാതമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി മഹാനഗരത്തില്‍ ഉറഞ്ഞാടിയത് പേശീബലത്തില്‍ മറന്നാഹ്ലാദിക്കുന്നവരാണ്.
കൊച്ചി പനമ്പിള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കോര്‍പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത ശക്തികള്‍ നടേ സൂചിപ്പിച്ച ഗണത്തില്‍പ്പെട്ടവരാണ്. മാവോയിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തിയ ഒമ്പതംഗ സംഘമാണത്രെ അവിടെ അതിക്രമത്തിന് മുതിര്‍ന്നത്. സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കിയ ശേഷമായിരുന്നു ആക്രമണം. ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചുതകര്ക്കാവുന്നവയൊക്കെ നശിപ്പിച്ചു. സായുധവിപ്ലവമാണ് അനിവാര്യം എന്ന് സൂചിപ്പിച്ചുകൊണ്ട് അതിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ അവിടെയൊക്കെ വിതറുകയും ചെയ്തു. മുഖം തൂവാലകൊണ്ട് മറച്ച് എത്തിയ സംഘം പത്തു മിനിറ്റുകൊണ്ട് തങ്ങള്‍ക്കാവുന്ന വിധത്തില്‍ ഓഫീസില്‍ നാശനഷ്ടമുണ്ടാക്കുകയാണുണ്ടായത്. പട്ടാപ്പകല്‍ നടന്ന ആക്രമണം ജനങ്ങളില്‍ മാത്രമല്ല പോലീസ് സേനയിലും ജില്ലാ ഭരണകൂടത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചാലക്കുടിക്കടുത്ത കാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നിറ്റജലാറ്റിന്‍. പരിസ്ഥിതി നാശത്തിന് കമ്പനി കുപ്രസിദ്ധിയാര്ജിച്ചതാണെന്ന് നേരത്തെ ആരോപണമുണ്ട്. അതിനെതിരെ പരിസരവാസികളും പ്രകൃതിസ്നേഹികളുമുള്പ്പെടെ ഏറെക്കാലമായി നിരന്തരം സമരമുഖത്താണ്. ഒരു വര്‍ഷംമുമ്പ് ജനമുന്നേറ്റമുണ്ടായപ്പോള് പോലീസ് അത് കൈകാര്യം ചെയ്തത് അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കുഞ്ഞുകുട്ടികളും വൃദ്ധരും രോഗികളുമായവരുടെ നേരെ കമ്പനിയുടെ ചോറ്റുപട്ടാളത്തെപ്പോലെയാണ് പോലീസ് പെരുമാറിയത്. കമ്പനിക്കെതിരെ ആരാണ് രംഗത്തെന്ന് ആക്രോശിച്ചുകൊണ്ട് ഭീകര മര്‍ദ്ദനം നടത്തിയ പോലീസിനെതിരെ അന്ന് വ്യാപകമായ പരാതിയാണുണ്ടായിരുന്നത്. അന്നത്തെ പോലീസ് നടപടിയെ ഇന്നും ഭീതിയോടെയാണ് പരിസരവാസികള്‍ ഓര്‍ക്കുന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കേണ്ടവര് കോര്‍പറേറ്റ് അജണ്ടകള്‍ക്കൊത്ത് താളംതുള്ളുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു കാതിക്കുടത്ത് കണ്ടത്.
നിറ്റാജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം ജനജീവിതത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീകര ഭീഷണിയാണെന്നതു സംബന്ധിച്ച് ഒട്ടേറെ പഠന റിപ്പോര്‍ട്ടുകളും വിശകലനങ്ങളുമുണ്ട്. എന്നാല്‍ അവയെയൊക്കെ ആറ്റില്‍ തള്ളിക്കൊണ്ട് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കമ്പനിയുടെ അജണ്ട രഹസ്യമാക്കി വെക്കുകയാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ പ്രതിഷേധക്കാരുടെ മനസ്സില്‍ കനല് കോരിയിടാന്‍ മാവോയിസ്റ്റ് ലേബലില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇറങ്ങിപ്പുറപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അത്തരം സംഘടനകള്‍ക്ക് പച്ചപിടിക്കാന്‍ വളക്കൂറുള്ള അന്തരീക്ഷമാണത്. ഇതിന്റെ വിഷവേരിനെക്കുറിച്ച് ശരിയായ ബോധത്തോടെ വിശകലനം ചെയ്തെങ്കിലേ പ്രശ്നം പരിഹരിക്കാനാവൂ. അസ്വസ്ഥത വിതച്ച് വന്‍ വിളവ് നേടാനുള്ള കുത്സിതശ്രമം എന്നും നടത്തി വിജയിച്ചിട്ടുള്ളവരാണ് മാവോയിസ്റ്റുകള്‍.
കൊച്ചി മെട്രോസിറ്റിയായി പടര്‍ന്ന് പന്തലിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി ജാഗ്രതയോടെ കാണേണ്ടതാണ്. പുറത്ത് ശാന്തമായ അന്തരീക്ഷമാണെങ്കിലും വിഘടനവാദികളുള്പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്താല്‍ ഉള്ളറകള്‍ തിളച്ചു മറിയുകയായിരിക്കും. പറ്റിയ അന്തരീക്ഷമായാല്‍ സര്‍വശക്തിയോടെയും ആഞ്ഞടിക്കാന്‍ പര്യാപ്തമായ തരത്തിലാണ് മേല്‍സൂചിപ്പിച്ച സംഘടനകളുടെ കെട്ടുറപ്പ്. എറണാകുളത്ത് ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ആഭാസസമരത്തിന്റെ ഉള്ളറകളിലും മാവോയിസ്റ്റ് വലക്കണ്ണികള്‍ സജീവമായിരുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഇന്നത്തെ തലമുറ ഇത്തരം സംഘടനകളുടെ മോഹവലയത്തിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്.
ആഭാസസമരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയ യുവജനസംഘടനകള്‍ ഇത്തരം ഭീകരതകള്‍ കണ്ടില്ലെന്ന് നടിക്കുകയും അവര്‍ക്ക് ഒത്താശയുമായി രംഗത്തെത്തുകയും ചെയ്തത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഭരണകൂട നിലപാടും സമൂഹജാഗ്രതയും പോലീസിന്റെ നടപടിയും ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയാലേ ഇത്തരം ഭീഷണികള്‍ക്ക് തടയിടാനാവുകയുള്ളു. നഗരത്തിന്റെ വളര്‍ച്ചക്കൊപ്പം ക്രമസമാധാനത്തിനായുള്ള നടപടികളിലും വൈവിദ്ധ്യവും വ്യത്യസ്തതയും ആവശ്യമാണ്. തോക്കും ബയണറ്റും ലാത്തിയും മാത്രമാണ് ക്രമസമാധാനം നില നിര്‍ത്താനുള്ള ആയുധങ്ങളെന്ന് ധരിച്ചുവശാവുന്ന ഒരു നിലപാടാണ് ഇന്ന് പോലീസ് സേനയ്ക്കുള്ളത്. എന്നാല്‍ അതിനെക്കാള്‍ സുക്ഷ്മതയോടെയും കൃത്യതയോടെയും ഉപയോഗിക്കാന്‍ പറ്റുന്ന കരുത്തുറ്റ ആയുധങ്ങളും ആദര്‍ശങ്ങളുമായാണ് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം. അത് തകര്‍ക്കാന്‍ ദാര്‍ഢ്യമുള്ള സമീപനം സ്വീകരിക്കുകയും അതിന് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. ഇല്ലെങ്കില്‍ അരക്ഷിതത്വത്തിന്റെ വരണ്ട വഴികളിലെ കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളായി മാറും ശാന്തിയും സമാധാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: