പത്തനംതിട്ട: ശബരിമലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ ഹിന്ദു ഐക്യവേദി പമ്പയില്‍ പ്രതിഷേധമുയര്‍ത്തി. ഇന്നലെ മന്ത്രിമാര്‍ പങ്കെടുത്ത തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. അമ്മമാരടക്കം നൂറുകണക്കിന് ഭക്തരാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
പമ്പയിലെ വിശ്രമ പന്തലില്‍ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച അവലോകന യോഗത്തില്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, അടൂര്‍പ്രകാശ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരും വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തിരുന്നത്. യോഗനടപടികള്‍ ആരംഭിച്ചപ്പോള്‍ ഗണപതി ക്ഷേത്രത്തിന് താഴെനിന്നും അയ്യപ്പസ്വാമിയുടെ ഛായാചിത്രവും വഹിച്ച് ശരണംവിളിച്ചെത്തിയ പ്രതിഷേധക്കാരെ അവലോകനയോഗം നടക്കുന്ന പന്തലിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ പ്രസംഗിച്ചു. അവലോകനയോഗം നടക്കുന്നതോടൊപ്പം തൊട്ടപ്പുറത്ത് പ്രതിഷേധ പരിപാടിയും തുടര്‍ന്നു.
പിന്നീട് ശബരിമലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും തീര്‍ത്ഥാടകര്‍ക്ക് സുഖദര്‍ശനത്തിന് മതിയായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ നിവേദനം മന്ത്രി വി.എസ്.ശിവകുമാറിന് നല്കി. പിന്നീടാണ് പ്രതിഷേധം അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങിപ്പോയത്.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, വി.സുശികുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.കെ.ഹരിദാസ്, പി.വി.മുരളീധരന്, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: