കോഴിക്കോട്: ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് നൂറ് പുതിയ ബസ്സുകളെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെള്ളത്തിലായി. ഇതോടെ തീര്‍ത്ഥാടക സര്‍വ്വീസിന് പഴയ വണ്ടികള്‍ തന്നെ ശരണം.
ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് മികച്ച വരുമാനം നല്‍കുന്നതാണ് ശബരിമല സീണണ്‍. അതിന്റെ ഭാഗമായി നവംബറില്‍ നൂറ് പുതിയ ബസ്സുകള്‍ പുറത്തിറക്കാന്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പുതിയ ബസ്സ് നിര്‍മ്മാണത്തിനായി 12 ചേസിസുകളേ വാങ്ങിയിട്ടുള്ളൂ. കോര്‍പ്പറേഷന്റെ അഞ്ച് റീജ്യണല്‍ വര്‍ക്ക്ഷോപ്പുകളില്‍ എത്തിച്ച ഈ ചേസീസുകളില് ബോഡി നിര്‍മ്മാണം പൂര്‍ത്തിയായിട്ടുമില്ല.
ചില സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബസുകള്‍ എന്ന് പുറത്തിറക്കുമെന്ന് പറയാനും സാധിക്കില്ല. പുതിയ ചേസിസുകള്‍ ഇനി കൊണ്ടുവരുമെന്ന പ്രതീക്ഷയുമില്ല.
ഈ മാസം 17 നാണ് മണ്ഡലമാസം ആരംഭിക്കുന്നത്. അതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം തുടങ്ങും. ഇതിനായി പ്രത്യേക സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കുക . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഇത്തരം സര്‍വ്വീസുകള്‍ക്കായി കൂടുതല്‍ ബസ്സുകള്‍ ആവശ്യമുണ്ട്. ഇതും പരിഗണിച്ചാണ് നവംബറില്‍ പുതിയ ബസ്സുകള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നത്. എത്രയോ വര്‍ഷങ്ങളായി കോര്പ്പറേഷന് ഈ പതിവ് തുടരുന്നു. കഴിഞ്ഞ വര്‍ഷവും അമ്പതോളം ബസ്സുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഈ പതിവെല്ലാം തെറ്റും.
പുതിയ ബസ്സുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ വിവിധ റൂട്ടുകളില്‍ ഓടുന്നവ ഉപയോഗപ്പെടുത്തുകയേ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് നിവൃത്തിയുള്ളൂ. അതുകൊണ്ട് മിക്ക സര്‍വീസുകളും താളം തെറ്റും. വരുമാനത്തില്‍ കുറവും പതിവ് യാത്രക്കാര്‍ക്ക് ദുരിതവും ഇതുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: