ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് ഭാരതത്തോട് ചേരാനാണ് ആഗ്രഹമെന്ന് പ്രമുഖ മുസ്ലിം പുരോഹിതന് മൗലാന സയ്യദ് അതര്‍ ദെഹ്ലാവി. അധിനിവേശ കശ്മീരില്‍ നിന്ന് പാക്കിസ്ഥാനികള്‍ കെട്ടുകെട്ടിക്കൊള്ളാനും അന്‍ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ എന്ന സമാധാന- സാമൂഹ്യ സൗഹാര്‍ദ്ദ സംഘടനയുടെ തലവന്‍ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ മാറുന്ന പരിതസ്ഥിതികളെ വിളിച്ചോതിയ ദെഹ്ലാവിയുടെ പ്രസ്താവന ഭീകരതയെ മുലയൂട്ടുന്ന പാക് ഭരണകൂടത്തിനും സൈന്യത്തിനുമുള്ള മുന്നറിയിപ്പായി.
അവസരം നല്കിയെങ്കില്, കശ്മീരില്‍ പാക്കിസ്ഥാന് കയ്യടക്കിവച്ചിരിക്കുന്ന പ്രദേശത്തെ ജനത ഭാരതത്തില്‍ ചേരാന്‍ ഇഷ്ടപ്പെട്ടേനെ. ജനഹിതപരിശോധന നടത്തിയാല്‍ 99 ശതമാനംപേരും ഭാരതത്തിന്റെ ഭാഗമാകാന്‍ വോട്ടുചെയ്യും, ദെഹ്ലാവി പറഞ്ഞു.
വിദ്യാഭ്യാസത്തെയും വികസനത്തെയും നല്ല ഭരണത്തെയുമൊക്കെകുറിച്ചാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിഘടനവാദികള്‍ക്ക് താഴ്വരയിലുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രളയകാലത്തെ ഭാരത സൈനികരുടെ സേവനത്തെയും അവര്‍ സഹിച്ച ത്യാഗങ്ങളെയും ദെഹ്ലാവി പ്രകീര്‍ത്തിച്ചു. ഭാരത സൈന്യത്തെ കശ്മീരി ജനത വാഴ്ത്തുന്നു. ജവാന്മാര് അത്യുജ്ജ്വലമായ ദൗത്യം നിര്‍വഹിച്ചു. സൈന്യം യഥാര്‍ത്ഥ രക്ഷകരാണെന്ന് കശ്മീരി ജനത തിരിച്ചറിയുന്നു.
ദെഹ്ലാവിയുടെ വാക്കുകള്‍ കശ്മീരില്‍ ഉരിത്തിരിഞ്ഞ പുതിയ സാഹചര്യങ്ങളുടെ തെളിവാണ്. സാധാരണയായി വിഘടനവാദികളെ പേടിച്ച് ആരുമൊന്നും മിണ്ടാറില്ല. എന്നാല്‍ ‘സ്വതന്ത്ര്യ കശ്മീര്‍’ എന്ന സങ്കല്‍പ്പത്തെ എതിര്‍ക്കുന്ന സംഘടനകള്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞാണ് കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്ര വിഷയമാക്കാന്‍ പാക്കിസ്ഥാന് കിണഞ്ഞുശ്രമിക്കുന്ന്. എന്നാല്‍ വിഷയത്തില്‍ അമേരിക്കന്‍ പിന്തുണ ഭാരത നിലപാടിനാണ്. പ്രശ്നത്തിന്റെ ഉഭയകക്ഷി സ്വഭാവത്തെ മാനിക്കാനും ഭാരതവുമായി കൂടുതല്‍ രഹസ്യാന്വേഷണ വിവര കൈമാറ്റത്തിന്റെ സാധ്യത തേടാനുമുള്ള അമേരിക്കന്‍ തീരുമാനവും പാക്കിസ്ഥാനെ വിറളിപിടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: