പട്ടാമ്പി: പട്ടാമ്പി നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ നിള ആശുപത്രി കേന്ദ്രീകരിച്ച് മാസങ്ങളായി തുടരുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറംലോകം അറിഞ്ഞത്.
കറുത്ത നിറത്തിലുള്ള ജലമാണ് പൈപ്പിലൂടെ തള്ളുന്നത്. തുടര്‍ന്ന് അധികൃതര്‍ അവശിഷ്ടങ്ങള്‍ ലീക്ക് ചെയ്യുന്ന സ്ഥലം മണ്ണിട്ട് മൂടിയെങ്കിലും ഫലമുണ്ടായില്ല. പുതിയ കെട്ടിടങ്ങള്‍ പണിയുന്ന ആശുപത്രിക്ക് വേറെ സെപ്റ്റിക് ടാങ്കുകള്‍ ഉണ്ടെങ്കിലും പണി കഴിഞ്ഞതിന് ശേഷമെ അവയിലേക്ക് മാലിന്യം തളളൂവെന്ന നിലപാടിലാണ് അധികൃതര്‍. ഭാരതപ്പുഴയ്ക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്ന ഇറച്ചിവെട്ടു കടകളില്‍ നിന്നും യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി പഞ്ചായത്തിന്റെ ബാത്ത്റൂമില്‍ നിന്നും മലിനജലം പുഴയിലേക്ക് തള്ളുന്നുണ്ടെന്നാണ് ആരോപണം.
ഇറച്ചിക്കടകളിലെ കോഴികളുടെ മുഴുവന്‍ മാലിന്യങ്ങളും പോകുന്നത് പുഴയിലേക്കാണ്. മാലിന്യം തള്ളുന്ന ആശുപത്രിക്ക് സമീപം ദുര്‍ഗന്ധം മൂലം നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. രൂക്ഷമായ ഗന്ധം പരിസരവാസികളെയും ബുദ്ധിമുട്ടിക്കുന്നു.
ആശുപത്രിക്ക് നാല്‍പ്പത് മീറ്റര്‍ മാത്രം അകലെയുള്ള അംഗന്‍വാടിയിലെ കുട്ടികളും ഇതുമൂലം ഏറെ അസ്വസ്ഥരാണ്. വിവരം പുറത്തറിഞ്ഞയുടന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യെ നാട്ടുകാര്‍ സംഘടിച്ച് തിങ്കളാഴ്ച്ച ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും സ്ഥിതി തുടരുകയാണ്. ആശുപത്രിയുടെ തന്നെ പുതിയ ബില്ഡിംഗിനാവശ്യമായ സെപ്റ്റിക് ടാങ്ക് പണി കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത് തുറക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നാട്ടുകാരെ രോഷാകുലരാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: