തിരുവനന്തപുരം: ഇടതുപ്രസ്ഥാനങ്ങളുടെ മുരടിപ്പിന്റെയും തകര്‍ച്ചയുടേയും ശക്തമായ പ്രതിഫലനമായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലുണ്ടായതെന്ന് സിപിഐ സംഘടനാ രേഖ. വരാനിരിക്കുന്ന 22-ാംപാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ക്കായി കഴിഞ്ഞമാസം ചേര്‍ന്ന സിപിഐ ദേശീയ കൗണ്‍സില്‍ തയ്യാറാക്കിയ രേഖയിലാണ് ഈ പരാമര്‍ശം. ഇടതുപാര്‍ട്ടികളുടെ മുരടിപ്പും തകര്‍ച്ചയും നേരത്തേതന്നെ ഉണ്ടായിരുന്നു. ആ പ്രതിഭാസം തുടരുകയാണ്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
തിരിച്ചടികള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹവും കാരണമായി. തെരഞ്ഞെടുപ്പു പരാജയങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറയെത്തന്നെ ബാധിച്ചു. പശ്ചിമബംഗാളിലെ ഭരണനഷ്ടം പാര്‍ട്ടിഅണികളുടെ മാത്രമല്ല, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളുടേയും ആത്മവിശ്വാസം ചോര്‍ത്തിയെന്ന് രേഖയില്‍ തുറന്നുസമ്മതിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കടുംപിടുത്തങ്ങളില്ലാത്ത രാഷ്ട്രീയ അടവുകള്‍ അനിവാര്യമാണ്. രാജ്യത്ത് വലിയ വെല്ലുവിളിയാണ് ഇടതുപക്ഷം നേരിടുന്നത്.
തെരഞ്ഞെടുപ്പുകളിലുണ്ടായ തുടര്‍ച്ചയായ തിരിച്ചടികള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
പാര്‍ട്ടികളിലാണെങ്കില്‍ പഴയ ഉത്സാഹമോ ആത്മവിശ്വാസമോ ഇല്ല. അത്യന്തം ആശങ്കയുളവാക്കുന്നതാണ് ഈ മാറ്റം. പക്ഷേ, യാഥാര്‍ഥ്യത്തെ അഭിമുഖീകരിച്ചേ പറ്റൂ. ദേശീയതലത്തില്‍ സിപിഎമ്മിനുപുറമെ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കുമായുള്ള ബന്ധം ശക്തിപ്പെടുത്തണം.
ആഴത്തിലുള്ള ആത്മപരിശോധനയും രാഷ്ട്രീയ നയങ്ങളിലുള്ള പുനരവലോകനവുമാണ് സിപിഐ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ അടവുനയം പുനഃപരിശോധിക്കാനുള്ള സിപിഎം തീരുമാനത്തിന് സമാന്തരമായാണ് സിപിഐയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യവും ശക്തിപ്പെടുത്തണം. മധ്യവര്‍ഗത്തിന്റെ അകല്‍ച്ച മാറ്റാന്‍ പ്രത്യേക ശ്രദ്ധവേണം. ഇതൊക്കെയാണെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളേക്കാള്‍ സ്വീകാര്യത സിപിഐക്കുണ്ടെന്നും രേഖ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: