കൊച്ചി: മെക്കാളെ കാഴ്ചപ്പാടിനും മാര്‍ക്സിയന്‍ ചിന്തകള്‍ക്കുമപ്പുറം മഹര്‍ഷിമാരുടെ ദര്‍ശനത്തില്‍നിന്നു രൂപപ്പെട്ടതാണ് ഏകാത്മ മാനവ ദര്‍ശനമെന്ന് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി വിശദീകരിച്ചു. കുരുക്ഷേത്ര പ്രകാശനും കേരള വിശ്വസംവാദ കേന്ദ്രവും ചേര്‍ന്നു നടത്തിയ ഏകാത്മ മാനവ ദര്ശനസിദ്ധാന്തവും പ്രയോഗവും എന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യമായ ദര്‍ശനങ്ങള്‍ മനുഷ്യനെ വെറും സാമ്പത്തിക ജീവിയായും അല്ലെങ്കില്‍ കാമപുരുഷന്മാരും മാത്രമായി കണ്ടപ്പോള്‍ ഏകാത്മ മാനവ ദര്‍ശനം അവതരിപ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപദ്ധ്യായ സമഗ്രതയെ ജീവിതത്തിന് ആധാരമാക്കി. ധര്‍മ്മവും അര്‍ത്ഥവും കാമവും മോക്ഷവും ചേര്‍ന്ന പുരുഷാര്‍ത്ഥത്തെ വേദങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ സാമ്പത്തിക-രാഷ്ട്രീയ ദര്‍ശനമായി അവതരിപ്പിക്കുകയായിരുന്നു ദീനദയാല്‍ ഉപാധ്യായ ചെയ്തത്. വ്യക്തിക്കുള്ളതുപോലെ രാഷ്ട്രത്തിനും ആത്മാവുണ്ടെന്ന് അദ്ദേഹം
വിശദീകരിക്കുകയായിരുന്നുവെന്നും ഏകാത്മ മാനവ ദര്‍ശനം അതുകൊണ്ടുതന്നെ സമഗ്രമായ ജീവിത ദര്‍ശനമാണെന്നും ആര്. ഹരി പറഞ്ഞു. രാഷ്ട്രങ്ങളുടെ ഉത്ഭവം സംബന്ധിച്ചും ഭാരതീയ വീക്ഷണം ഭിന്നമാണ്. പരസ്പര സംഘര്‍ഷമാണ് പാശ്ചാത്യരുടെ രാഷ്ട്രവീക്ഷണത്തിനടിസ്ഥാനം. ഇവിടെയാകട്ടെ അത് സമന്വയാത്മകമാണ്.
പ്രൊഫ. കെ. അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം സത്യസന്ധതയാണെന്നു പറഞ്ഞ അദ്ദേഹം ഭരണത്തിലെത്തിയാലും ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ പെരുമാറണമെന്നതിന് ഉദാഹരണം സി. അച്യുതമേനോന് മുഖ്യമന്ത്രിയായി ഭരിച്ചതാണെന്നും പറഞ്ഞു.
താന്‍ ജീവിതത്തില്‍ ഒരിക്കലും മാര്‍ക്സിസ്റ്റ് ആകില്ലെന്ന് ടി. പി. ചന്ദ്രശേഖരന് വധിക്കപ്പെട്ടതോടെ തീരുമാനിച്ചെന്നും മാര്ക്സിസ്റ്റുകള്ക്കല്ലാതെ സിപിഐക്കാര്‍ക്ക് ഒരിക്കലും അങ്ങനെ ഒരു അക്രമം ചെയ്യാനാവില്ലെന്നും അരവിന്ദാക്ഷന് പറഞ്ഞു. താന്‍ പഠിച്ച കമ്യൂണിസമല്ല ഇന്ന് പ്രയോഗത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രൊഫ. ബി. വിജയകുമാര്‍ പങ്കെടുത്തു. പ്രൊഫ. ആര്. ശശിധരന് സ്വാഗതവും സുകേഷ് ഷേണായ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: