മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടു നേടി. നിരാശരായ കോണ്‍ഗ്രസ് അംഗങ്ങള്‍ നയപ്രസംഗത്തിനെത്തിയ ഗവര്‍ണറെ കൈയേറ്റം ചെയ്തു. ഗവര്‍ണ്ണര്‍ക്ക് ഇടതു കൈയില്‍ പരിക്കേറ്റു. അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഡു ചെയ്തു.
ഇന്നലെ ശബ്ദ വോട്ടിങ്ങിനു ശേഷം സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ ഹരിഭാവു ബാഗ്ദേ പ്രഖ്യാപിക്കുകയായിരുന്നു. ശിവസേനയും കോണ്‍ഗ്രസും എതിര്‍ത്ത് വോട്ട് ചെയ്തു. എന്‍സിപി അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചു.
സഭ ചേര്‍ന്നപ്പോള്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഹരിഭാവു ബാഗ്ദേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ സര്‍ക്കാരിന്റെ വിശ്വാസവോട്ട് ഉറപ്പായിരുന്നു. ശിവസേനയും കോണ്‍ഗ്രസും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. ഔറംഗാബാദ് ജില്ലയിലെ പുലാംബരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹരിഭാവു ബാഗ്ദേ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ്.
വിശ്വാസ വോട്ടു നേടിയ സര്‍ക്കാരിന്റെ നയപ്രസംഗത്തിനായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സഭയില്‍ പ്രവേശിക്കുമ്പോള്‍ ഫഡ്നാവിസ് സര്‍ക്കാരിനും സ്പീക്കര്‍ ബാഗ്ദേക്കുമെതിരേ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തെ തടഞ്ഞു. വാച്ച് ആന്റ് വാര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണ്ണര്‍ക്കും രണ്ടു നിയമസഭാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഗവര്‍ണ്ണറുടെ ഇടതു കൈയ്ക്കാണു പരിക്ക്. എംഎല്‍എമാരായ റാഹുല്‍ ബാന്ദ്രെ, അമര്‍ കാലെ, രഞ്ജിത് കാംബ്ലെ, വിജയ് വാഡേറ്റിവാര്, അബ്ദുര്‍ സത്താര്‍ എന്നിവരാണ് കുഴപ്പമുണ്ടാക്കിയതെന്ന് റവന്യൂ മന്ത്രി ഏക്നാഥ് ഖാഡ്സെ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ മാപ്പു പറഞ്ഞു. എന്നാല്‍ മാപ്പു പറഞ്ഞതുകൊണ്ടു മാത്രം തീരുന്നതല്ല പ്രശ്നമെന്ന് മന്ത്രി ഖാഡ്സെ വിശദീകരിച്ചു.
സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ശബ്ദവോട്ടു പോരെന്നും പുതിയ വോട്ടെടുപ്പ് വേണമെന്നും ശിവസേന-കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, സ്പീക്കര്‍ ബാഗ്ദേ അതു പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും അംഗങ്ങള്‍ ബഹളം വെച്ച് സഭ തടസപ്പെടുത്തി. ഗവര്‍ണ്ണറെ കണ്ട് വീണ്ടും വോട്ടിങ് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവിച്ചു.
ശിവസേന അംഗങ്ങള്‍ നേരത്തെ തങ്ങള്‍ പ്രതിപക്ഷത്താണെന്നും പ്രതിപക്ഷനേതാവ് പദവി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേയെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബാഗ്ദേയെ മുഖ്യമന്ത്രി ഫഡ്നാവിസ്, എന്‍സിപി നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ, കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍, സഭയിലെ മുതിര്‍ന്ന അംഗം ഗണപത് റാവു ദേശ്മുഖ് എന്നിവര്‍ ചേര്‍ന്ന് അധ്യക്ഷ വേദിയിലേക്ക് ആനയിച്ചു.
സ്പീക്കറെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രി എല്ലാ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. സഭയുടെ ഉന്നതമൂല്യങ്ങളാണ് ഇതിലൂടെ എല്ലാവരും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന വ്യക്തിയാണ് ബാഗ്ദേ. കര്ഷകന് കൂടിയായ അദ്ദേഹം ബിജെപിയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1995ലെ ബിജെപി സേനാ സര്‍ക്കാരിലും പ്രധാന പദവികള്‍ വഹിച്ചിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.
ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയുമായി മുഖ്യമന്ത്രി ഫഡ്നാവിസ് സംസാരിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ശിവസേന പിന്‍വലിച്ചതെന്ന് ഏകനാഥ് ഷിന്‍ഡേ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഷ ഗെയ്ക്വാദ് പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെയാണ് എതിരില്ലാതെ ബാഗ്ദേയെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: