ന്യൂദല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനിടെ മെഡല്‍ നിരസിച്ച ഇന്ത്യന്‍ വനിതാ ബോക്സര്‍ സരിതാ ദേവിയെ കൂടുതല്‍ കടുത്തശിക്ഷ കാത്തിരിക്കുന്നു. താരത്തിന്റെ വിലക്ക് നീട്ടിയേക്കുമെന്ന് ഇന്റര്‍നാഷണല്‍ ബോക്സിങ് അസോസിയേഷന് തറപ്പിച്ചുപറഞ്ഞു.
സരിതയ്ക്ക് കടുത്തശിക്ഷ നല്‍കും. അച്ചടക്കലംഘനത്തിനോട് ഒരു വിട്ടുവീഴ്ചയുമില്ല. ജയം നിങ്ങള്‍ അംഗീകരിക്കുന്നെങ്കില്‍ തോല്‍വിയോടും സമാന നിലപാട് സ്വീകരിക്കണം. എല്ലാവരും സരിതയെപ്പോലെ പെരുമാറിയാല്‍ ഏതു തരത്തിലെ മത്സരമാണ് സാധ്യമാകുക, എഐബിഎ പ്രസിഡന്റ് സി.കെ. വു പറഞ്ഞു.
ഇഞ്ചിയോണില്‍ 60 കിലോഗ്രാം വിഭാഗത്തിന്റെ സെമിഫൈനലില്‍ ദക്ഷിണകൊറിയന്‍ താരത്തോട് തോറ്റ സരിത റഫറി പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ചാണ് മെഡല്‍ നിരസിച്ചത്. മെഡല്‍ ദാന ചടങ്ങിനിടെ, തനിക്കു ലഭിച്ച വെങ്കലം കഴുത്തിലണിയാന്‍ വിസമ്മതിച്ച സരിത അതു കൊറിയന്‍ താരത്തിന് കൈമാറാന്‍ ശ്രമിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരിത പൗഡിയം വിട്ടത്.
സംഭവത്തിന്റെ പേരില്‍ സരിതയെയും മൂന്നു പരിശീലകരെയും അനിശ്ചിതകാലത്തേക്ക് വിലക്കിയിരുന്നു. പിന്നാലെ സരിത മാപ്പുപറയുകയും താരത്തിന്റെ വിലക്ക് നീക്കണമെന്ന് ബോക്സിങ് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. വിഷയം ഇപ്പോള്‍ അച്ചടക്ക സമിതിയുടെ മുന്നിലാണ്. സമിതിയുടെ അന്തിമ തീരുമാനം ഉടന്‍ വരുമെന്നു കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: