കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള പ്രളയക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം ഇന്ന് പര്യടനം തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി ഹിതേഷ് കുമാര്‍ മക്വാന, കേന്ദ്ര റോഡ്, ഹൈവെ മന്ത്രാലയത്തിലെ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്.പി സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുസംഘങ്ങളാണ് പ്രളയക്കെടുതിയുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. മക്വാനയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളും ആര്.പി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളും സന്ദര്‍ശിക്കും.
ഫിനാന്‍സ് കമ്മീഷന് ഡിവിഷന് ജോയിന്റ് ഡയറക്ടര്‍ ഡോ. പി.ജി.എസ് റാവു, കൃഷിമന്ത്രാലയത്തിലെ പള്‍സസ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. എ.കെ. തിവാരി എന്നിവരാണ് ഹിതേഷ് കുമാര്‍ മക്വാനയുടെ സംഘത്തിലുള്ളത്. തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. കാര്‍ത്തികേയനാണ് ഈ സംഘത്തിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്. പ്ലാനിങ് കമ്മീഷന് ഡപ്യൂട്ടി അഡ്വൈസര്‍ വൈ.എന്‍. ഖരെ, ഗ്രാമീണ വികസന മന്ത്രായത്തിലെ അണ്ടര്‍ സെക്രട്ടറി രാമകൃഷ്ണന്, വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് പി.എന്‍. അഷ്ടമൂര്‍ത്തി എന്നിവരാണ് ആര്.പി. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങള്‍. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസിനാണ് ഏകോപനച്ചുമതല.
കേന്ദ്രസംഘം ഇന്നുരാവിലെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇടുക്കിയിലേക്ക് പോകുന്ന ഹിതേഷ് കുമാര്‍ മക്വാനയുടെ നേതൃത്വത്തിലുള്ള സംഘം പനംകുട്ടി കല്ലാര്‍കുട്ടി, കല്ലാര്‍ മാങ്കുളം, അടിമാലി ചിത്തിരപുരം എന്നീ റോഡുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തും. വട്ടവടയില്‍ പച്ചക്കൃറിക്കൃഷിത്തോട്ടങ്ങളും സന്ദര്‍ശിക്കും. ഇന്ന് രാത്രി മൂന്നാറില്‍ തങ്ങുന്ന സംഘം നാളെ രാവിലെ ആലപ്പുഴയിലെത്തും. കൈനകരി, പുളിങ്കുന്ന്, മാര്‍ത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങളും ഉച്ചയ്ക്ക് ശേഷം തൃക്കുന്നപ്പുഴ, ചെറുതന, വീയപുരം, തലവടി എന്നിവിടങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് തിരുവനന്തുപരത്തേക്ക് യാത്ര തിരിക്കും. 15ന് വിതുര, ചിറ്റാര്‍, കല്ലാര്‍, പെരിങ്ങമല എന്നിവിടങ്ങളാണ് സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്.പി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ 11.30ന് മലപ്പുറത്തെത്തി ജില്ലാ കളക്ടറും വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വെട്ടിക്കാട്ടിരി, പാണ്ടിക്കാട്, മുത്തേടം, നിലമ്പൂര്‍, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാത്രി എറണാകുളത്തെത്തി ക്യാമ്പുചെയ്യുന്ന സംഘം നാളെ രാവിലെ കോട്ടയത്തേക്ക് യാത്രതിരിക്കും. കോട്ടയത്ത് ജെ ബ്ലോക്ക്, കോട്ടയം ഏറ്റുമാനൂര്‍ എം.സി റോഡ്, കളത്തൂര്‍, കുറിച്ചിത്താനം, കല്ലറ എന്നിവിടങ്ങളാണ് യാത്രാപരിപാടിയിലുള്ളത്. ഇതിനുശേഷം തിരുവനന്തപുരത്തേക്ക് പോകും.
15ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്രസംഘങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. 16ന് സംഘം ദല്‍ഹിയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: