കൊച്ചി: മധ്യസ്ഥശ്രമത്തിനെത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തു. ഭൂമിയുടെ യഥാര്‍ത്ഥ ഉടമക്ക് വാടകമുറിയില്‍ നരകജീവിതം. ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബ്രാഞ്ച് കമ്മറ്റിയംഗങ്ങള്‍ ഒന്നടങ്കം രാജിവയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബ്രാഞ്ച് കമ്മറ്റിയംഗങ്ങള്‍ രാജിക്കൊരുങ്ങുന്നത്. പായിപ്ര ലോക്കല്‍ സെക്രട്ടറിയും പായിപ്ര സഹകരണബാങ്ക് പ്രസിഡന്റുമായ കെ.എസ്. റഷീദിനെതിരെയാണ് പരാതി ഉയരുന്നത്.
പായിപ്ര താഴെക്കാട്ടില്‍ പൗലോസും സഹോദരന്റെ മകന് ബോസും ചേര്‍ന്ന് പായിപ്ര കവലയില്‍ റബര്‍ വ്യാപാരം നടത്തിവന്നിരുന്നു. റബര്‍ വ്യാപാരത്തോടൊപ്പം ഇവര്‍ ആളുകളില്‍നിന്ന് ചെറിയ പലിശക്ക് നിക്ഷേപവും സ്വീകരിച്ചിരുന്നു. 1997ല്‍ ഇവരുടെ ബിസിനസ് തകരുകയും പണം കിട്ടാനുള്ളവര്‍ പാര്‍ട്ടിയുടെ മുന്നില്‍ പരാതിയുമായി എത്തുകയും ചെയ്തു. കെ.എസ്. റഷീദ് അന്ന് പഞ്ചായത്ത് മെമ്പറും പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു. റഷീദിന്റെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കാന്‍ നിരവധിവട്ടം ചര്‍ച്ചകള്‍ നടന്നു.
ഒടുവില്‍ ബോസിന്റെ പേരിലുള്ള 130 സെന്റ് സ്ഥലവും പൗലോസിന്റെ പേരിലുള്ള 96 സെന്റ് സ്ഥലവും കെ.എസ്. റഷീദിന്റെ പേരില്‍ രജിസ്റ്ററാക്കി കൊടുക്കുകയും ഈ സ്ഥലം വിറ്റ് 104 പേര്‍ക്കായി കൊടുക്കാനുള്ള 30 ലക്ഷം രൂപ കൊടുത്ത തീര്‍ക്കാനും തീരുമാനിച്ചു. 1997ല്‍ 226 സെന്റ് സ്ഥലം കെ.എസ്. റഷീദിന്റെ പേരില്‍ ഇരുവരും എഴുതി നല്കി. എന്നാല്‍ സെയില്‍ടാക്സ് അറ്റാച്ച്മെന്റ് ഉണ്ടായിരുന്നതിനാല്‍ സ്ഥലം വില്ക്കാന് തടസമുണ്ടായി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയായിരുന്ന കെ.എസ്. റഷീദ് ധനകാര്യമന്ത്രി തോമസ് ഐസക്കിനെ ഇടപെടുവിച്ചാണ് സെയില്‍ടാക്സ് കേസ് തീര്‍ത്തത്. 2012 അവസാനവും 2013 ആദ്യവും ആയി സ്ഥലത്തില്‍ 36 സെന്റ് ഒഴികെയുള്ള സ്ഥലം കെ.എസ്. റഷീദ് വില്‍പ്പന നടത്തി. പണം ലഭിക്കാനുള്ള ഓരോരുത്തരെ വിളിച്ചുവരുത്തി മൂന്നിലൊന്ന് തുക പലിശയില്ലാതെ നല്കി ഓരോരുത്തരുടെയും കണക്ക് സെറ്റില്‍ ചെയ്തതായി രേഖയുണ്ടാക്കി. കിട്ടില്ല എന്ന് ഉറപ്പിച്ചിരുന്ന പണത്തിന്റെ ചെറിയ ഭാഗമാണെങ്കിലും 16 വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഭൂരിഭാഗംപേരും കൂടുതല്‍ കണക്കൊന്നും ചോദിച്ചില്ല.
സെന്റിന് 28,000 രൂപയ്ക്ക് സ്ഥലം വിറ്റുവെന്നാണ് കെ.എസ്. റഷീദ് പറയുന്നത്. എന്നാല്‍ സ്ഥലം വിറ്റത് റഷീദിന്റെ ബന്ധുക്കള്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ ഇവിടെ 80,000 മുതല്‍ ഒരുലക്ഷം വരെ സെന്റിന് വിലയുണ്ടെന്ന് പറയുന്നു.
ലക്ഷങ്ങള്‍ വിലവരുന്ന 36 സെന്റ് സ്ഥലം മധ്യസ്ഥനായി വന്ന റഷീദ് സ്വന്തമാക്കുകയും വിറ്റസ്ഥലത്ത് നടക്കുന്ന നിര്‍മാണത്തിലും റിയല്‍എസ്റ്റേറ്റ് ബിസിനസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ചര്‍ച്ചയാവുകയും ചെയ്തതോടെ ഈ കേസില്‍ പണം ലഭിക്കാനുണ്ടായിരുന്ന 104 പേരില്‍ മഹാഭൂരിപക്ഷവും വലിയ പ്രതിഷേധത്തിലാണ്. പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റിയംഗങ്ങളും റഷീദിനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. പാര്‍ട്ടി മൗനം തുടരുന്നതുമൂലം ഇവര്‍ രാജിക്കൊരുങ്ങുകയാണ്. സ്ഥലമുടമയായിരുന്ന പൗലോസ് ഇപ്പോള്‍ അവശനാണ്. കിടപ്പാടം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോള്‍ കൂലിവേല ചെയ്ത് ഒരു വാടകക്കെട്ടിടത്തില്‍ കഴിയുകയാണ്. 14 വര്‍ഷം ഈ ഭൂമിയില്‍നിന്ന് റബര്‍ വെട്ടിയെടുത്ത വകയില്‍തന്നെ റഷീദ് വന്‍ തുക നേടിയതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: