തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയുടെ 19-ാം ഫിലിം ഫെസ്റ്റിവല്ലില്‍ ഡെലിഗേറ്റ് പാസ് ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് അറിഞ്ഞാല്‍ മാത്രമേ സിനിമ മനസ്സിലാകൂ എന്ന അടൂരിന്റെ അഭിപ്രായം പ്രായത്തിന്റെ മതിഭ്രമമാണെന്ന് കരുതേണ്ടിവരും. സിനിമ മനസ്സിലാക്കാന്‍ ഏതെങ്കിലും ഭാഷ അവശ്യമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തോടുതന്നെയുള്ള അധിക്ഷേപമാണ്. കാരണം അദ്ദേഹത്തിന്റെ കഥാപുരുഷന്, അനന്തരം, നാലുപെണ്ണുങ്ങള്‍, മതിലുകള്‍ തുടങ്ങിയ സിനിമകള്‍ മലയാളമോ, ഇംഗ്ലീഷോ അറിയാത്തവര്‍ക്ക് മനസ്സിലാവുകയോ അസ്വാദ്യമാവുകയോ ചെയ്തിട്ടില്ലേ എന്ന മറുചോദ്യം ഉയര്‍ത്തേണ്ടിവരും.
നെടുനീളന്‍ സംഭാഷണങ്ങളിലൂടെ സിനിമ പറഞ്ഞവരാണ് ഇത് പറഞ്ഞതെങ്കില്‍ അവരുടെ വിവരമില്ലായ്മ എന്ന് കരുതി ക്ഷമിക്കാമായിരുന്നു. അതോ തന്നെപ്പോലെ എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയില്‍ സിനിമ ചെയ്യാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണോ അഭിപ്രായത്തിന് പിന്നില്‍. ഫിലിം ഫെസ്റ്റിവലുകളെ ലോകത്തിലെ ഏറ്റവും നല്ല സിനിമകള്‍ കാണാനുള്ള അവസരമായിട്ടാണ് സിനിമാ പ്രേമികള്‍ കാണുന്നത്. സാധാരണക്കാരായ സിനിമാ പ്രേമികള്‍ ഇനിമുതല്‍ സിനിമ കാണേണ്ടതില്ല ഞങ്ങള്‍ കുറച്ച് ബുദ്ധിജീവികള്‍ മാത്രം മതി അതിന് എന്ന ധാര്‍ഷ്ട്യം ഇതിന് പിന്നിലുണ്ട്.
കേരളത്തിലെ ഏക ലോകോത്തര ഫിലിംഫെസ്റ്റിവലാണ് തിരുവന്തപുരത്തേത്. അത് സാധാരണക്കാരന് അന്യമാകുന്നതോടെ നല്ലസിനിമകള്‍ കാണാനുള്ള അവകാശമാണ് നഷ്ടമാകുന്നത്. സിനിമാ പ്രേമികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടത് ഇത്തരം മുട്ടായുക്തി ന്യായങ്ങളിലൂടെയല്ല. മറിച്ച് ദിവസങ്ങള്‍ വര്‍ദ്ധിപ്പിച്ചോ അല്ലെങ്കില്‍ സിനിമകളുടെ എണ്ണം കുറച്ച് ഷോകളുടെ എണ്ണംകൂട്ടിയുമാണ് അതിനോട് സമരസപ്പെടേണ്ടത്. അടൂരിന്റെ ഇപ്പോഴത്തെ അഭിപ്രായംകൊണ്ട് അദ്ദേഹത്തോടുള്ള ആരാധന അവജ്ഞയായിമാറുമെന്നല്ലാതെ ഫെസ്റ്റിവലിന് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: