തിരുവനന്തപുരം: അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാനും ജനപ്രതിനിധി സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഒറ്റപ്പാലം സബ്കളക്ടര്‍ പി.വി. നൂഹിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചത്. നൂഹിനെ കണ്‍വീനറാക്കി ജനപ്രതിനിധികളുടെ പങ്കാളിത്തമുള്ള മറ്റൊരു സമിതിയും രൂപീകരിച്ചു.
എം.ബി. രാജേഷ് എം.പി, എംഎല്‍എ ഷംസുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സമിതി എല്ലാമാസവും യോഗം ചേര്‍ന്ന് അട്ടപ്പാടിയിലെ പ്രശ്നങ്ങളെക്കുറിച്ച് അവലോകനം നടത്തും. അട്ടപ്പാടിയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മന്ത്രിമാരായ കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, പി.കെ ജയലക്ഷ്മി, എം.കെ മുനീര്‍ എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടും മന്ത്രിസഭ അംഗീകരിച്ചു.
തൊഴിലുറപ്പ് പദ്ധതി പ്രകാരം അട്ടപ്പാടിയിലെ ഓരോ കുടുംബങ്ങള്‍ക്കും ഒരുവര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും. ഇന്ത്യയിലൊട്ടാകെ നൂറു തൊഴില്‍ദിനങ്ങള്‍ നിലനില്ക്കുമ്പോള്, അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 200 തൊഴില്‍ ദിനങ്ങളെന്ന തീരുമാനമെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.
അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണ്. കഴിഞ്ഞവര്‍ഷം അട്ടപ്പാടിയില്‍ 31 മരണങ്ങളാണുണ്ടായത്. ഇത്തവണ അത് 13 ആയി. എല്ലാ ശിശുമരണങ്ങളും പോഷകാഹാര കുറവ് മൂലമല്ല സംഭവിച്ചതെന്ന വിലയിരുത്തിലുണ്ടായിട്ടുണ്ട്.പാളിച്ചകളുണ്ടായെങ്കില് അത് പരിശോധിക്കപ്പെടണം.
അട്ടപ്പാടിയില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം 16 റോഡുകളുടെ നിര്‍മാണത്തിന് 76 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക ആനൂകൂല്യങ്ങളെ ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. അംഗന്‍വാടികള്‍ക്ക് വേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കും. അട്ടപ്പാടിയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസിന്റെ പൂര്‍ണ സമയ സേവനം ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ആര്‍എച്ച്എം ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അരിക്ക് പകരം അവര്‍ക്ക് ഇഷ്ടമുള്ള റാഗി ധാന്യം ലഭ്യമാക്കും.
വനംവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത് 1200 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന അട്ടപ്പാടിയിലെ വട്ടുലക്കി ഫാമിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ ഭൂമി അന്യാധീനപ്പെട്ട പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പകരമായി നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വനം-റവന്യൂ-പട്ടികവര്‍ഗ്ഗക്ഷേമ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: