തിരുവനന്തപുരം: ഇംഗ്ലീഷറിയാത്തവനും സാധാരണക്കാരനും ചലച്ചിത്രമേള കാണണ്ടെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമയെക്കുറിച്ച് അറിവുള്ളവര്‍ മാത്രം സിനിമ കണ്ടാല്‍മതി. മലയാള സിനിമ പോലും കാശ് കൊടുത്ത് കാണാന്‍ തയ്യാറാവാത്തവര്‍ ചലച്ചിത്ര മേളയ്ക്ക് പങ്കെടുക്കെണ്ടെന്നും അടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേളയിലെ തിരക്കു കുറയ്ക്കാനുള്ള അടൂര്‍ ഗോപാലകൃഷ്ണന് സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.
സാധാരണക്കാരന് സിനിമ കാണണ്ടേ എന്ന ചോദ്യത്തിന് സിനിമ കാണുകയെന്നതല്ല, നല്ല സിനിമ ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം. മേള വരുമ്പോള്‍ മാത്രം കിടന്ന് തള്ളിയിട്ട് കാര്യമില്ല. നല്ല സിനിമകള്‍ ഉണ്ടാവുമ്പോള്‍ തീയറ്ററുകളില്‍ പോയി കാണണം. സിനിമ കാണാന്‍ അര്‍ഹതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ യാതൊരു അര്‍ഹതയുമില്ലാത്തവരാണ് തീയറ്റര്‍ കയ്യടക്കുക. ചൂടന്‍ രംഗങ്ങള്‍ ലക്ഷ്യമിട്ടാണ് ഈക്കൂട്ടര്‍ തീയ്യറ്ററില്‍ തള്ളിക്കയറുന്നത്. അത്തരം രംഗങ്ങള്‍ ഇല്ലെന്നു ബോധ്യമായാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം തീയറ്ററിനുള്ളില്‍ നിന്നും ഇറങ്ങിപ്പോവുകയാണ് പതിവെന്നുമായിരുന്ന അടൂര്‍ ഗോപാലകൃഷന്റെ മറുപടി.
സിനിമയെ മനസ്സിലാക്കാനായി ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വരുന്നവര്‍ സിനിമ കാണേണ്ട. ലോകസിനിമകളില്‍ പലതും ഇംഗ്ലീഷ് സബ്ടൈറ്റിലോടെ കൂടിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മതിയായ വിദ്യാഭ്യാസമില്ലെങ്കില്‍ ഇത്തരം സിനിമകള്‍ കാണുന്നതില്‍ കാര്യമില്ല. ഡെലിഗേറ്റുകളെ നിശ്ചയിക്കുന്നതിലുള്ള പാകപ്പിഴകള്‍ ഒഴിവാക്കാനാണ് നിലവിലുള്ള സംവിധാനം. ആസ്വാദകര്‍ക്ക് സിനിമയോടുള്ള മനോഭാവം അറിയുന്നതിനൊപ്പം പങ്കെടുത്തവരുടെ ഡേറ്റാ കൂടി ശേഖരിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് അടൂരിന്റെ വാദം. മേളയുടെ സ്വീകാര്യത കണക്കിലെടുത്ത് സെന്‍സര്‍ഷിപ്പിന് കേന്ദ്രം ഇളവ് തന്നിട്ടുണ്ട്. അതു ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയ്ക്ക് രജിസ്ട്രേഷന് ചോദ്യാവലി പൂരിപ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും കൈമാറണം. ഇതിനെതിരെയെല്ലാം കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്ലാനിംഗില്ലാതെയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാതെയുമാണ് സമിതി പല തീരുമാനങ്ങളുമെടുത്തിട്ടുള്ളത്. ജനകീയമായ ഒരു ഫെസ്റ്റിവലിനെ ചിലരിലേക്ക് മാത്രം ഒതുക്കുന്ന നിര്‍ദ്ദേശങ്ങളാണ് അടൂര്‍ സമിതിയുടേതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരുടേയും അവകാശം നിഷേധിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. സിനിമ കാണുന്നതിനുള്ള സൗകര്യമെന്ന നിലയില്‍ ഇതിനെ കാണരുത്. മേളയുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ആള്‍ക്കാരുടെ തള്ളിക്കയറ്റം കാരണം സിനിമയോട് താല്പര്യമുള്ള പലര്‍ക്കും മേളയുടെ ഭാഗമാവാന്‍ കഴിയുന്നില്ല. കാഴ്ചക്കാര്‍ക്ക് സിനിമയോട് താല്പര്യം ഉണ്ടെന്ന് തോന്നിക്കണം. നിലവാരമെന്നത് ചിത്രങ്ങള്‍ക്കും സംഘാടകര്‍ക്കും കാഴ്ചക്കാര്‍ക്കും ഉണ്ടാവണമെന്നും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: