തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാമിഷന്റെ വിശപ്പുരഹിത നഗരം പദ്ധതി അട്ടിമറിച്ചു. സ്വകാര്യഏജന്‍സികള്‍ക്ക് പദ്ധതി നടത്തിപ്പിന് അനുമതി നല്കി ലക്ഷങ്ങളുടെ അഴിമതിക്കാണ് നാലുജില്ലകളില്‍ സാമൂഹ്യസുരക്ഷാമിഷന് കളമൊരുക്കിയിരിക്കുന്നത്. മൂന്നുജില്ലകളില്‍ സ്വകാര്യ ഏജന്‍സികളെയും തിരുവനന്തപുരത്ത് പദ്ധതി നടത്തിപ്പിന് ജയില്വകുപ്പിനെയും ഏല്പിച്ചിരുന്നുവെങ്കിലും നല്ല രീതിയില്‍ നടത്തിയിരുന്ന ജയില്‍വകുപ്പിനെ ഒഴിവാക്കി പദ്ധതി സ്വകാര്യ ഏജന്‍സിക്ക് നല്കി.
കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തിരുവനന്തപുരം ഒഴികെ മൂന്നുജില്ലകളിലും പദ്ധതി തുടക്കത്തില്‍ തന്നെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കി. തിരുവനന്തപുരം നഗരത്തില്‍ മെഡിക്കല്‍ കോളേജ്, എസ്എറ്റി ആശുപത്രികളിലെ 2500 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്കാന് ജയില്‍വകുപ്പിന്റെ നേതൃത്വത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ‘സംതൃപ്തി’ യൂണിറ്റ് ആരംഭിച്ചു. മറ്റ് നഗരങ്ങളില്‍ പദ്ധതി പേരിനു നടന്നപ്പോള്‍ ഒന്നരവര്‍ഷം കൊണ്ട് മികച്ച രീതിയില്‍ തിരുവനന്തപുരത്ത് ജയില്‍ വകുപ്പ് പദ്ധതി നടപ്പാക്കുകയും ലാഭവിഹിതം നേടുകയും ചെയ്തു. എന്നാല്‍ ഈ മാസത്തോടെ ജയില്‍വകുപ്പിനെ ഒഴിവാക്കി തിരുവനന്തപുരം നഗരത്തില്‍ പദ്ധതി കൊല്ലം സ്വദേശിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യഏജന്‍സിക്ക് കൈമാറി.
10 ദിവസ വേതന വാര്‍ഡര്‍മാരുടെയും 30 തടവുകാരുടെയും സേവനമാണ് ‘സംതൃപ്തി’ പദ്ധതിക്കുപയോഗിച്ചിരുന്നത്. ഇതുവഴി തടവുകാരുടെ കുടുംബത്തിന് പ്രതിമാസം 3000രൂപ മണി ഓര്‍ഡറായും ലഭിച്ചിരുന്നു. പച്ചക്കറികളില്‍ ഏറിയ പങ്കും ജയില്‍ വകുപ്പില്‍ നിന്നും ബാക്കിയുള്ളവ ഹോര്‍ട്ടികോപ്പില്‍ നിന്നുമാണ് ശേഖരിച്ചിരുന്നത്. അരിയും പലവൃഞ്ജനങ്ങളും സിവില്‍ സപ്ലൈസില്‍ നിന്നും വാങ്ങിയിരുന്നു. ചോറും നാലു കൂട്ടം കറികളും വാര്‍ഡില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അടുക്കല്‍ എത്തിച്ചിരുന്നു. ഒരാള്‍ക്ക് 24രൂപ നിരക്കിലാണ് ജയില്‍ വകുപ്പ് ഇതിന് ഈടാക്കിയിരുന്നത്. ചെലവുകഴിച്ചുള്ള ലാഭം സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സുതാര്യമായി നടത്തിയിരുന്ന പദ്ധതിയാണ് സ്വകാര്യ ഏജന്‍സികള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യുമെന്ന് പറഞ്ഞ് അട്ടിമറിച്ചത്.
ജയില്‍വകുപ്പില്‍ നിന്നും പദ്ധതി ഏറ്റെടുത്ത സ്വകാര്യഏജന്‍സി ഒരാള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് ഏറ്റ നിരക്ക് 12.90 രൂപയാണ്. ഈ രൂപയ്ക്ക് ഒരാള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കുമെന്ന ചോദ്യം ഉയരുന്നു. ഇവിടെയാണ് ഏജന്‍സികളുടെ തട്ടിപ്പ് അരങ്ങേറുന്നത്. മെഡിക്കല്‍ കോളേജിലും എസ്എടിയിലും രോഗികള്‍ക്കരികില്‍ ഭക്ഷണമെത്തിക്കുന്ന പരിപാടി നിര്‍ത്തി. ഭക്ഷണം വേണ്ടവര്‍ നട്ടുച്ചയ്ക്ക് ആശുപത്രിയുടെ ഒരുകോണില്‍ നിന്ന് മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്ഷണം വാങ്ങണം. തിരുവനന്തപുരത്ത് 2500 പേര് ഭക്ഷണം വാങ്ങിയിരുന്നത് 250 പേരായി ചുരുങ്ങാന്‍ അധികതാമസമുണ്ടായില്ല. പക്ഷെ കണക്കില്‍ ഇപ്പോഴും ദിനംപ്രതി 2500 പേര്‍ക്ക് ഭക്ഷണമെത്തും. മുഴുവന്‍പേരും ഭക്ഷണം വാങ്ങിയെന്ന് ബന്ധപ്പെട്ടവര്‍ ഒപ്പിട്ട് നല്‍കും. ലക്ഷങ്ങളുടെ ചെക്ക് പ്രതിമാസം സാമൂഹ്യസുരക്ഷാമിഷനില്‍ നിന്നും എഴുതി വാങ്ങുകയും ചെയ്യും. മറ്റ് മൂന്നുനഗരങ്ങളിലും സമാനരീതിയില്‍ തന്നെയാണ് പദ്ധതി അട്ടിമറിക്കുന്നത്. നിര്‍ദ്ധനരായവരുടെ കഞ്ഞിക്കലത്തില്‍ പോലും കയ്യിട്ടുവാരാന്‍ നക്കാപ്പിച്ച വാങ്ങി അവസരമൊരുക്കുകയാണ് ചില ഉന്നതര്‍. പദ്ധതി സ്വകാര്യ ഏജന്‍സികളെ ഏല്പിച്ചതിനെതിരെ വ്യാപക ആക്ഷേപങ്ങളുയര്‍ന്നിട്ടും സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ട് കാണിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: