കൊളംബോ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന ഭാരതത്തിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ ഉടന്‍ വിട്ടയയ്ക്കും. മാപ്പു നല്കി ഇവരെ വിട്ടയയ്ക്കാമെന്ന് പ്രസിഡന്റ് മഹീന്ദ രജപക്സെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. വ്യവസ്ഥകള്‍ യാതൊന്നും ഇല്ലാതെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത്. രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ അഞ്ചുപേരും മോചിതരാകും.
ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന അഞ്ചുപേരെയും ഭാരതത്തിലെ ജയിലിലേക്ക് മാറ്റാന്‍ അനുവദിക്കണെമന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രജപക്സയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനുള്ള സുപ്രധാന തീരുമാനം ശ്രീലങ്കന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്ന വിവരം ശ്രീലങ്കന്‍ ടെലികോം ആന്റ് ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ പ്രഭ ഗണേശനാണ് അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ നേരിട്ടെത്തി അറിയിച്ചത്. മാപ്പു നല്കി ഇവരെ വിട്ടയക്കുന്ന കാര്യം രജപക്സയും മോദിയും തമ്മില്‍ സംസാരിച്ചിരുന്നുവെന്നും പ്രഭ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ചാണ് അഞ്ച് മത്സ്യത്തൊഴിലാളികളെയും അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ രാമേശ്വരം സ്വദേശികളായ ഇവരെ 2011- ലാണ് ശ്രീലങ്കന്‍ നാവിക സേനയ്ക്കു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: