തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം റിസര്‍വോയര്‍ സ്ഥിതിചെയ്യുന്ന വനപ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ കേരളം നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ദുരന്ത നിവാരണ അതോറിട്ടിയുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഈ അനുമതി ലഭിച്ചത്.
വനം, റവന്യൂ മന്ത്രിമാര്‍ ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചു. ഇതോടെ രണ്ടു വര്‍ഷമായി വനം-റവന്യൂ വകുപ്പുകള്‍ നിയമത്തിന്റെ പേരില്‍ നിലനിന്ന തര്‍ക്കത്തിന് പരിഹാരമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനത്തില്‍ അനുവദിക്കില്ലെന്നു വനംവകുപ്പും, ദുരന്തപ്രതിരോധിക്കാനുള്ള അധികാരം ദുരന്തനിവാരണ അതോറിട്ടിക്കുണ്ടെന്ന് റവന്യൂവകുപ്പും വാദിച്ചു. മന്ത്രിസഭ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍, തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ നടപടി തുടങ്ങിയതോടെയാണ് വനംവകുപ്പിന്റെ പിടിവാശിക്ക് അയവു വന്നത്. ഇപ്പോള്‍ ജലനിരപ്പ് 139 അടി കഴിഞ്ഞു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ജലനിരപ്പ് 140 അടി കവിയും.
ജലനിരപ്പുയര്‍ത്തിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം മുന്‍ നിര്‍ത്തിയാണ് നിരീക്ഷണ ക്യാമറ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് ജീവന്‍വെച്ചത്. 24 മണിക്കൂറും ഡാമിനെ നിരീക്ഷിക്കാന്‍ കഴിവുള്ള 40 ലക്ഷം രൂപ വിലയുള്ള മൂന്നു നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.
ഡാം സൈറ്റ് തമിഴ്നാടിന്റെ കൈവശമായതിനാല്‍ റിസര്‍വോയര്‍ സ്ഥിതിചെയ്യുന്ന വനപ്രദേശത്തായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. ഇതിനുള്ള സൈറ്റ് സര്‍വേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. വനത്തിനുള്ളിലൂടെ വൈദ്യുതിലൈന്‍ വലിക്കുന്നതിന് അനുമതി ലഭ്യയിട്ടില്ല. ഇതിനു പരിഹാരമായി അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ വഴി വൈദ്യുതി എത്തിക്കാനാണ് തീരുമാനം.
ഡാമിന് അപകടം സംഭവിച്ചാല്‍ ഉണ്ടാകാവുന്ന ദുരന്തം മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിട്ടി ഫഌഡ് റൂട്ടിങ് സര്‍വ്വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയരമുള്ള പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യുകയും, ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പ്രാഥമിക ക്ലാസ്സുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപകടം എപ്പോള്‍ ഉണ്ടാകുമെന്നത് മനസ്സിലാക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തത് അധികൃതരെ കുഴയ്ക്കുകയായിരുന്നു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഡാമില്‍ ഓരോ സെക്കന്റിലും ഉണ്ടാകുന്ന സൂക്ഷ്മ ചലനങ്ങള്‍ പോലും അറിയാന്‍ കഴിയും. ക്യാമറയുടെ സെര്‍വര്‍ റൂം മുല്ലപ്പെരിയാറിലായിരിക്കും. റിസള്‍ട്ടുകള്‍ ജില്ലാ കളക്ടറ്റേിലും, ദുരന്ത നിവാരണ അതോറിട്ടി ആസ്ഥാനത്തും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: