ന്യൂദല്‍ഹി: സുനന്ദപുഷ്കറിന്റെ ലക്ഷകണക്കിന് രൂപ വിലയുളള സാരിയുള്പ്പെടെയുളള സ്വകാര്യവസ്തുക്കള്‍ ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍നിന്ന് കാണാതായതായി അന്വേഷണസംഘം കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സുനന്ദയുടെ പഴ്സ് ഉള്‍പ്പെടെയുളള വസ്തുക്കള്‍ കാണാതായത് പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തു. ദല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്കര്‍ എത്തുമ്പോള്‍ ധരിച്ചിരുന്ന സാരി, ചെരുപ്പ്, പഴ്സ് തുടങ്ങിയ വസ്തുക്കളാണ് 345-ാം മുറിയില്‍നിന്ന് കാണാതായത്. ജനുവരി പതിനേഴിന് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് സുനന്ദ ധരിച്ചിരുന്ന നിശാ വസ്ത്രങ്ങള്‍ മാത്രമാണ് പോലീസ് തെളിവായി ശേഖരിച്ചിരുന്നത്.
അവര്‍ ഹോട്ടലിലേക്ക് എത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ ശ്രമമുണ്ടായില്ല. സുനന്ദയുടെ ചെരുപ്പുകളും പൊലീസ് തെളിവായി ശേഖരിച്ചിരുന്നില്ല. ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ബാഗില്‍ കുറച്ച് അല്‍പ്രാക്സ് ഗുളികകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരണത്തിനു ശേഷമോ മുമ്പോ ആരെങ്കിലും ബോധപൂര്‍വം സുനന്ദയുടെ വസ്തുക്കള്‍ മാറ്റിയതാകാം എന്നാണ് പോലീസിന്റെ നിഗമനം.
സുനന്ദയുടെ മരണസമയത്തു നടത്തിയ പരിശോധനകള്‍ക്കു ശേഷം ഹോട്ടല്‍ മുറി കഴിഞ്ഞയാഴ്ച വീണ്ടും തുറന്നു തെളിവുകള്‍ ശേഖരിച്ചിരുന്നു. മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസത്തിനു തലേന്നു രാത്രി തന്നെ സുനന്ദയുടെ ഉള്ളില്‍ വിഷം ചെന്നിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: