ന്യുദല്‍ഹി: ഭാരതം മുന്നോട്ടുവെച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ അമേരിക്കയും തയ്യാറായതോടെ ലോകവ്യാപാര സംഘടനയുടെ കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഭാരതം തീരുമാനിച്ചു. മ്യാന്മറില് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ പദ്ധതി വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്നും ഡബ്ല്യുടിഒ വ്യാപാര സൗകര്യ കരാറില്‍ രാജ്യം ഒപ്പുവെയ്ക്കുമെന്നും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു.
സ്വന്തം പൗരന്മാര്ക്ക് ഭക്ഷണം നല്‍കുകയെന്ന പ്രാഥമിക കര്‍ത്തവ്യം മറന്നു പ്രവര്‍ത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡബ്ല്യുഡിഒ കരാറില്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും ഭാരതം പിന്മാറിയത്. ഇതോടെ ലോകവ്യാപാര സംഘടനയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അതത് നാട്ടില്‍ സബ്സിഡി നല്കുന്നതു നിയന്ത്രിക്കുന്ന വ്യവസ്ഥയെ എതിര്‍ക്കുന്നതാണ് ഡബ്ല്യുടിഒ വ്യവസ്ഥ. ഈ വ്യവസ്ഥ ഒഴിവാക്കണ മെന്നായിരുന്നു ഭാരതത്തിന്റെ ആവശ്യം. ഈ ആവശ്യത്തെ വികസ്വര രാജ്യങ്ങളെല്ലാം പിന്തുണച്ചതോടെയാണ് ലോകവ്യാപാര സംഘടനയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടത്. ഭക്ഷ്യസബ്സിഡി സംബന്ധിച്ച ഭാരതത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ കരാറില്‍ ഒപ്പിടാമെന്നായിരുന്നു ഭാരത നിലപാട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് നരേന്ദ്രമോദിക്ക് ഉറപ്പുനല്‍കിയ പശ്ചാത്തലത്തിലാണ് കരാറിലൊപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഭാരതം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ഇതിനു അമേരിക്കയുടെ പിന്തുണ ഉണ്ടാകും. കൗണ്‍സിലില്‍ ഭാരത നിര്‍ദ്ദേശങ്ങള്‍ അമേരിക്ക പിന്തുണയ്ക്കുമെന്ന് നിര്‍മ്മല സീതാരാമന് ട്വിറ്ററിലൂടെ അറിയിച്ചു. കരാറിലൊപ്പിട്ടാലും സബ്സിഡി സമ്പ്രദായവും പൊതുസംഭരണ രീതിയും ഭാരതത്തിന് തുടരാനാകും. ഡബ്ല്യുഡിഒ കരാറില്‍ ഒപ്പിടുന്ന രാജ്യങ്ങള്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം സബ്സിഡി മാത്രമേ നല്‍കാവൂ എന്ന വിവാദ വ്യവസ്ഥയെയാണ് ഭാരതം എതിര്‍ത്തത്. മൂന്നുപതിറ്റാണ്ട് മുമ്പുള്ള ഉല്‍പ്പന്ന വിലയുടെ അടിസ്ഥാനത്തില്‍ വേണം സബ്സിഡി തുക നിശ്ചയിക്കാനെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. ഉല്‍പ്പന്ന വിലയില്‍ നിരവധി മടങ്ങ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലും ജനസംഖ്യയുടെ നല്ലൊരു ശതമാനം കാര്‍ഷികവൃത്തി ചെയ്യുന്നവരായതിനാലും കരാറില്‍ ഇളവ് വേണമെന്ന നിലപാട് ഭാരതം സ്വീകരിച്ചു. ഒരിക്കല്‍ ഒപ്പുവെച്ചാല്‍ പിന്നീട് സബ്സിഡി വിഷയത്തില്‍ വിലപേശല്‍ സാധ്യമല്ലാത്തതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും പ്രയോജനകരമായ വ്യവസ്ഥകളുണ്ടാക്കിയാല് മാത്രമേ ലോകവ്യാപരസംഘടനയുടെ കരാറില്‍ ഒപ്പുവയ്ക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വികസ്വര രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ നീക്കണമെന്ന ഭാരത നിലപാടിന് ലാറ്റിനമേരിക്കന്‍,ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ലഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടേയും എതിര്‍പ്പുണ്ടായെങ്കിലും ഭാരതം ഒപ്പിടാത്ത ഡബ്ല്യുടിഒ കരാര്‍ അപ്രസക്തമായതിനാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടിന് ഒടുവില്‍ വികസിതലോക രാഷ്ട്രങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നിരിക്കുകയാണ്. ഡബ്ല്യുടിഒ കരാറില്‍ ഒപ്പുവെയ്ക്കുന്നതോടെ രാജ്യാന്തര ചരക്കുനീക്കങ്ങള്‍ കൂടുതല്‍ സുഗമമാകുകയും കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാകുകയും ചെയ്യും. ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിശ്ചയിച്ച് മുന്നോട്ടുപോകുന്ന എന്‍ഡിഎ സര്‍ക്കാരിന് ഡബ്ല്യുടിഒ കരാറിന്റെ പ്രയോജനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: