958. ഗുരുതമഃ – ഗുരു പരമ്പരയില്‍ ഏറ്റവും ശ്രേഷ്ഠന്.
”യോ ബ്രഹ്മാണം വിദധാതി പൂര്‍വം
യോ വൈ വേദാംശ്ച പ്രഹിണോതി തസൈമ
തം ഹ ദേവം ആത്മബുദ്ധിപ്രകാശം
മുമുക്ഷര് വൈ ശരണമഹം പ്രപദ്യേ’‘
(മുമ്പ് ബ്രഹ്മാവിനെ സൃഷ്ടിച്ചവനും ബ്രഹ്മാവിനു വേദങ്ങള്‍ നല്കിയവനും ആത്മബുദ്ധിപ്രകാശകനുമായ ദേവനെ മുമുക്ഷുവായ ഞാന്‍ ശരണം പ്രാപിക്കുന്നു. ശ്വേതാശ്വതരോപനിഷത് 6-18). ബ്രഹ്മാവിനു ജന്മം കൊടുത്തത് വിഷ്ണുഭഗവാനാണ്. നാം ഇന്നറിയുന്ന ഗുരുപരമ്പര ബ്രഹ്മാവില്‍നിന്നാണ് തുടങ്ങിയത്. എല്ലാ ജ്ഞാനത്തിനും ആധാരമായ വേദങ്ങള്‍ ലോകത്തിനു കിട്ടിയത് ബ്രഹ്മാവില്‍നിന്നാണ്. വസിഷ്ഠന്, ശക്തി, പരാശരന്, വ്യാസന്, ശുക്രന് എന്നിങ്ങനെ ആ പരമ്പര വളര്‍ന്നു വ്യാപിച്ചു. ഓരോരുത്തരുടെയും ശിഷ്യരുടെയും അവരുടെ ശിഷ്യരുടെയും പരമ്പരയിലൂടെ വേദങ്ങളുടെയും വേദാന്തങ്ങളുടെയും പുരാണേതിഹാസങ്ങളിലൂടെയും രൂപത്തിലും മറ്റു പല രൂപങ്ങളിലും ജ്ഞാനം പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. ഈ ഗുരു പരമ്പരയ്ക്കു ജന്മം കൊടുത്തതും അവര്‍ക്കെല്ലാം ജ്ഞാനം കൊടുത്തനുഗ്രഹിച്ചതും ഭഗവാനാകയാല്‍ അവരില്‍ ഏറ്റവും ശ്രേഷ്ഠന് എന്ന അര്‍ത്ഥത്തില്‍ ഗുരുതമന് എന്നു ഭഗവാനു നാമം.
959. ഗമ്യഃ – ഗമിക്കപ്പെടേണ്ടവന്, ഗമിക്കപ്പെടാവുന്നവന്. പരമാത്മാവില്‍നിന്നും പിരിഞ്ഞ് ശരീരബന്ധത്തില്‍ കുടുങ്ങുന്ന ജീവാത്മാവിന്റെ ലക്ഷ്യം പരമാത്മാവില്‍ ലയിക്കലാണ്. അതിനുള്ള അബോധപൂര്‍വമെങ്കിലും ശക്തമായ അന്തര്‍ദാഹം എല്ലാ ജീവാത്മാവിനുമുണ്ട്. പരമാത്മാവിനെ പ്രാപിക്കല്‍ എല്ലാ ജീവാത്മാക്കളുടെയും ലക്ഷ്യമാണെങ്കിലും ഭാഗ്യമുള്ള ചില ജീവാത്മാക്കളേ അതിനു ബോധപൂര്‍വം ശ്രമിക്കുന്നുള്ളൂ. ഭഗവത് പ്രാപ്തിക്കു യോഗശാസ്ത്രം പല മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും പല ജീവാത്മാക്കളും അതില്‍ വിജയിക്കാറില്ല. ഭക്തികൊണ്ട് അനായാസമായി ഭഗവാനെ പ്രാപിക്കാം. ഏവര്‍ക്കും എളുപ്പത്തില്‍ പ്രാപിക്കാവുന്നവനായി ഭക്തന്മാര് ഭഗവാനെ കരുതുന്നു. പ്രാപിക്കപ്പെടേണ്ടവനാകയാലും പ്രാപിക്കാവുന്നവനാകയാലും ഭഗവാന് ഗമ്യനാണ്.
960. ഗന്ധര്‍വഗണവന്ദിതഃ – ഗന്ധര്വഗണത്താല് വന്ദിക്കപ്പെടുന്നവന്‍. ഗന്ധര്വന്മാര് ദേവസമൂഹത്തില്പ്പെട്ട ഒരു വര്ഗ്ഗാണ്. ദേവന്മാരുടെ കൂട്ടത്തിലെ സംഗീതജ്ഞരാണ് ഗന്ധര്വന്മാര്. പാടാനുള്ള കഴിവിനുവേണ്ടി അവര്‍ ഭഗവാനെ സേവിക്കുന്നു. എല്ലാ ദേവഗണങ്ങളും ഭഗവാനെ വന്ദിക്കുന്ന കൂട്ടത്തില്‍ ഗന്ധര്വന്മാരും വന്ദിക്കുന്നു എന്നു പറയാം.
ഗന്ധര്‍വ ശബ്ദത്തിനു പാട്ടുകാരന് എന്നും അര്‍ത്ഥമുണ്ട്. ദേവയോഗികളായ ഗന്ധര്വന്മാരുടെ കഴിവുള്ള മനുഷ്യര്‍ എന്നതിനാലാണ് ഈ അര്‍ത്ഥം. ഗുരുവായൂരപ്പന് സംഗീതം വളരെ ഇഷ്ടമാണ്. ബാലനായിരുന്നപ്പോള്‍ത്തന്നെ ഭഗവാന്റെ കളമുരളീരവം മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളുള്‍പ്പെടെയുള്ള പ്രകൃതിയെത്തന്നെയും മോഹിപ്പിച്ചിരുന്നു. കേരളത്തിലെ പ്രസിദ്ധരായ ഗായകരെല്ലാം തന്നെ ഗുരുവായൂരപ്പനെ സ്തുതിച്ചു പാടിയിട്ടുള്ളവരാണ്. അവരില്‍ പലര്‍ക്കും ഉണ്ടായ രോഗങ്ങള്‍ക്കു ചികിത്സകനായും ഭഗവാന് പ്രവര്‍ത്തിക്കുന്നതു നമുക്കറിയാം. ഗായകഗണത്താല് വന്ദിക്ക്പെടുന്നവന് എന്നും നാമത്തെ വ്യാഖ്യാനിക്കാം.
961. രുക്മിണീവല്ലഭഃ – രുഗ്മിണീദേവിയുടെ ഭര്‍ത്താവ്. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന് 16000 ഭാര്യമാരുണ്ടായിരുന്നു എന്നാണ് പുരാണകഥ. ( ആ കഥയുടെ ആന്തരാര്‍ത്ഥം ഇവിടെ ചര്‍ച്ചാവിഷയമല്ല.) അവരില്‍ എട്ടുപേരായിരുന്നു പ്രധാന ഭാര്യമാര്‍. രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നിവര്‍. ഇവരില്‍ രുക്മിണി മഹാലക്ഷ്മിയുടെ അവതാരമായിരുന്നു. രുക്മം സ്വര്‍ണമാണ് രുക്മിണി എന്ന പദത്തിന് സ്വര്‍ണത്തിന്റെ അധിദേവത എന്നര്‍ത്ഥം. സ്വര്‍ണം സമ്പത്തിന്റെ പ്രതീകമായതുകൊണ്ട് രുക്മിണി എന്നപദം സമ്പത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയെ കുറിക്കുന്നു. രുക്മിണീ വല്ലഭനെ ഭജിക്കുന്നവര്‍ക്ക് മഹാലക്ഷ്മീപ്രസാദമുണ്ടാകും.
962. ഗൗരീഃ – ശൂരസേനന്റെ വംശത്തില്‍ പിറന്നവന്. ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ പിതാവായിരുന്നു ശൂരസേനന്. ശൂരസേനന്റെ പരമ്പരയില്‍ പിറന്നവരില്‍ പ്രധാനിയായതുകൊണ്ട് ഗൗരി എന്ന പദം ഭഗവാന്റെ പര്യായമായി.
ഗൗരീ എന്ന പദത്തിനു ശനിഗ്രഹം എന്നും അര്‍ത്ഥമുണ്ട്. ഗുരുവായൂരപ്പനെ നവഗ്രഹങ്ങളുടെ രൂപം ധരിച്ചവനായി ഈ സഹസ്രനാമസ്തോത്രത്തില് നാം മുമ്പ് കണ്ടു. ശനി ഗ്രഹമായി രൂപം പൂണ്ടവന് എന്നും നാമത്തെ വ്യാഖ്യാനിക്കാം.
963. ബലരാമ സഹോദരഃ – ബലരാമന്റെ സഹോദരന്. വസുദേവരുടെ പുത്രനായി ദേവകിയുടെ ഗര്‍ഭത്തില്‍ പിറന്ന വിഷ്ണുവംശമാണ് ബലരാമന്. ദേവകിയുടെ എഴാമത്തെ പുത്രന്. പക്ഷേ ബലരാമനെ പ്രസവിച്ചത് വസുദേവരുടെ മറ്റൊരു ഭാര്യയായ രോഹിണിയാണ്. യോഗമായ ദേവകീ ഗര്‍ഭത്തില്‍നിന്നും ശിശുവിനെ ആകര്‍ഷിച്ച് രോഹിണിയുടെ ഗര്ഭത്തിലാക്കി. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം അലസിപ്പോയി എന്നൊരു ധാരണ പരന്നു. ദേവകീപുത്രനായി ജനിച്ച് രോഹിണീപുത്രനായി പിറന്ന ബലരാമന് ശ്രീകൃഷ്ണന്റെ എല്ലാ ലീലകള്‍ക്കും സഹായിയോ സാക്ഷിയോ ഉപദേഷ്ടാവോ ആയി വര്‍ത്തിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: