ദവേദാന്ത ഇതിഹാസ ശാസ്ത്രചരിത്ര ആദ്ധ്യാത്മികതയുമായി ഇഴുകിച്ചേര്‍ന്ന കാനന ക്ഷേത്രം. ത്രേതായുഗം മുതല്‍ ഇന്നത്തെ ശാസ്ത്രലോകം വരെ നടന്നെത്തിയ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ച മഹാവിസ്മയം. പവിത്രതയും ചൈതന്യവും ശക്തമായി നിലനിര്‍ത്തിയ 18 മലകള്‍ക്ക് നടുവിലെ മാന്ത്രികസ്പര്‍ശം-പൂങ്കാവനമെന്ന ഖ്യാതി നിലനില്‍ക്കുന്ന അതിശയം. ത്രേതായുഗ രാമായണ പരാമര്‍ശത്തിലെ പമ്പാ സരസ്തടത്തിലൂടെ നൂറ്റാണ്ടുകളിലെ നീലക്കൊടുവേലി ഗന്ധം പേറിയ വിശുദ്ധ പമ്പ.
ഭഗവാന് ശ്രീരാമചന്ദ്രനെ പൂജിച്ചും ഭജിച്ചും ദര്‍ശനത്തിനു കാത്തിരുന്ന ശബരിയുടെ പാദസ്പര്‍ശം കൊണ്ട് രോമഹര്‍ഷമുതിര്‍ക്കുന്ന വനാന്തരങ്ങള്‍. സുഗ്രീവാശ്രമത്തിന്റെയും മാതംഗാശ്രമത്തിന്റെയും അഗസ്ത്യമുനിയുടെയും പരശുരാമന്റെയും കഥകള്‍കൊണ്ട് ഉണര്‍ന്നിരിക്കുന്ന പമ്പാസദസ്തടം.
ചരിത്രത്തിലെ സാന്നിദ്ധ്യംകൊണ്ട് പന്തളരാജ്യത്തെ വീരമണികണ്ഠന്റെ ജൈത്രയാത്ര. വ്യാഖ്യാനകൗതുകംകൊണ്ട് ഭക്തമനസ്സുകളില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മടിക്കുന്ന മഹിഷി നിഗ്രഹവും മാളികപ്പുറത്തമ്മയുടെ സാന്നിദ്ധ്യവും. 18 നടകളിലൂടെ 18 തത്വങ്ങളുടെ വ്യാഖ്യാനവും ഭൗതികജീവിതത്തില്‍ നിന്ന് ആദ്ധ്യാത്മിക ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയും മെതിയടിയുമായി വിളങ്ങുന്ന സങ്കല്പ്പപുരാണങ്ങളും ശാസ്ത്രവും യുക്തിയും ഭക്തിയും ഒന്നിച്ചുചേര്‍ത്ത 18 പടികള്‍. ശബരിമാതാവിന്റെ ചിതാഭസ്മം പഞ്ചഭൂതങ്ങളില്‍ ലയിപ്പിക്കാന്‍ നിമജ്ജനം ചെയ്തു എന്ന സങ്കല്പ്പപുരാണം ചരിത്രവും ശാസ്ത്രവും സംസ്കാരവും പൈതൃകവും എല്ലാമായി ചേര്‍ന്ന ഭസ്മക്കുളം.
വളര്‍ത്തുപുത്രന്റെ വളര്‍ച്ചയിലും ദൗത്യനിര്‍വഹണത്തിലും അത്ഭുതാദരവുകളോടെ നിന്ന വളര്‍ത്തച്ഛന്റെ ദാനമായ തിരുവാഭരണവും ഇടക്കാലത്ത് ഭരണനിര്‍വഹണം നടത്തേണ്ടിവന്ന തിരുവിതാംകൂര്‍ രാജകുടുംബംവക തങ്ക അങ്കിയും വഹിച്ചുള്ള സുദീര്‍ഘമായ തുള്ളിത്തെറിച്ച യാത്രയും അകമ്പടിയായി വട്ടമിട്ടും താഴ്ന്നിറങ്ങിയും ഉയര്‍ന്നുപൊങ്ങിയും ഭക്തലക്ഷങ്ങളെ അമ്പരപ്പിക്കുന്ന കൃഷ്ണപ്പരുന്തും മുന്‍കെട്ടും പിന്‍കെട്ടുമായി ഒരേതാളത്തിലും ഈണത്തിലും തോളിലും തലയിലും കൈമാറ്റിപിടിക്കുന്ന ഇരുമുടിയുടെ രഹസ്യം, അയ്യപ്പന്റെ യുദ്ധവിജയ സൂചകമായി അമ്പും ആയുധവുമായി വാദ്യമേളത്തിനൊപ്പം തുള്ളിത്തെറിച്ചു പിടികിട്ടാതെ നീങ്ങുന്ന കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളും കൗതുകക്കാഴ്ചയാകുന്ന എരുമേലി പേട്ട തുള്ളല്‍.
പതിനെട്ടിന്റെ ഗുണിതങ്ങളായി സംസ്കൃതിയെ വ്യവച്ഛേദിച്ച പൂര്‍വികരുടെ അലിഖിതമായ കീഴ്നടപ്പവകാശത്തിലൂടെ 18 പ്രാവശ്യം മലചവിട്ടുക, വീണ്ടും വരുമ്പോള്‍ നടക്കുവക്കാനുള്ള കന്നുക്കുട്ടി അഥവാ തൈത്തെങ്ങുമായി പടിക്കല്‍വച്ച് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ തിരിച്ചുള്ള യാത്ര. ജന്മജന്മാന്തരങ്ങളിലെവിടെയോ വീണ്ടും കണ്ടുമുട്ടുമെന്ന വിശ്വാസം.
ഇങ്ങനെയൊന്ന് ലോകത്തെവിടെയുമില്ലെന്ന് സഞ്ചാരികള്‍, പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വികസനം ചര്‍ച്ചചെയ്യുന്നതിലെ വിരുദ്ധ ചിന്താഗതിക്കാര്‍, ആചാര്യന്മാര് ഒരുത്തര്‍ക്കും വര്ധിതഭക്തകോടികളെ എങ്ങനെ ആശ്വസിപ്പിക്കാം എന്നതിനുത്തരമില്ലാത്ത ഒരേയൊരു ക്ഷേത്രം. ഓരോ മണ്ഡലകാലം വരുമ്പോഴും മാധ്യമമുത്തശ്ശിമാരും ചാനല്‍ മേളക്കാരും നടത്തുന്ന ചര്‍ച്ച ശബരിമലയെ വികസിപ്പിക്കാനാണ്. മൊത്തം അഭിപ്രായരൂപീകരണം ഉണ്ടായപ്പോള്‍ എല്ലാവര്ക്കും റോപ്വേ വേണം, ചിലര്‍ക്ക് വിമാനത്താവളവും.
വിശുദ്ധപമ്പയിലേക്കൊഴുക്കിയുണ്ടാക്കുന്ന 500 പിപിഎമ്മിന്റെ സ്ഥാനത്ത് അഞ്ച് ലക്ഷം പിപിഎം നിരക്കിലുള്ള കോളിഫാം ബാക്ടിരീയാ എങ്ങനെ ഇല്ലാതാക്കാം? നടന്നു വലഞ്ഞുവരുന്ന ഭക്തര്‍ക്ക് എവിടെവച്ച് എന്തുസഹായം കൊടുക്കണം. ഒരു വ്യക്തതയുമില്ല. ഒന്നുമസില് കയറിയാല്‍പ്പോലും എന്തു ചെയ്യാനാവും? മറുപടിയില്ല. പ്രായാധിക്യമുള്ളവരെയും രോഗികളെയും അംഗഭംഗം വന്നവരെയും പഴയകാല തോട്ടിപ്പണിപോലെ ഇന്നും തലച്ചുമടായി ഇനി എത്ര കാലം തുടരാനാവും? ദാഹജലവും ശുദ്ധമായി എവിടെ കിട്ടും. അത് കൊണ്ടുനടക്കാനുള്ള പാത്രവും. ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തന്നെ. കിടക്കാനും ഇരിക്കാനും സ്ഥലം കിട്ടാത്തിടത്ത് മാന്യമായി നടക്കാനെങ്കിലും സൗകര്യം. മറുവശത്ത് രണ്ട് ലക്ഷത്തോളം പേര്‍ക്ക് രണ്ടുമുതല്‍ നാല് വരെ ഏക്കര്‍ നിബിഡവനം പട്ടയമായി കൊടുക്കുമ്പോള്‍ ഒരുകൂട്ടം മണ്ണെണ്ണപ്പാട്ടയുമായി മരത്തിന്റെ മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുന്നത് കിടക്കാനൊരിടം ചോദിച്ചാണെന്ന യാഥാര്‍ത്ഥ്യം കാണാനാരുമില്ല? ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്ന സ്ഥലം വേറെയുണ്ടാവുമോ?
തര്‍ക്കുത്തരത്തിലൂടെ വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഭക്തസംഖ്യയുടെ കണക്കെടുപ്പ്, വാഹനങ്ങളുടെ കണക്കെടുപ്പ്, 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് എത്ര സ്ഥലം വേണം? ഇമ്മാതിരിയൊന്നും കണക്കുണ്ടാക്കിയതായി കേള്‍വിയില്ല. എല്ലാ തര്‍ക്കങ്ങള്‍ക്കുമിടയില്‍ ഇടികൊണ്ടും ചവിട്ടുകൊണ്ടും മരണപ്രായരാകുന്നവരെ എങ്ങനെ രക്ഷിക്കാം? വ്യക്തതയില്ലാത്ത ഉപരിപ്ലവമായ ചര്‍ച്ചകള്‍, സുദീര്‍ഘവും ശാസ്ത്രീയവുമായ നിരീക്ഷണ പഠനങ്ങള്‍ ഇവയൊന്നും ഉണ്ടാകുന്നില്ല. ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ അവതാരകന് ചോദ്യം ചോദിച്ചു തീരാത്തതിനിടയില് വാലുംതലയുമില്ലാതെ വര്‍ത്തമാനം പൂര്‍ത്തിയാക്കാന്‍പോലും സമ്മതിക്കാത്ത ചര്‍ച്ചകള്‍കൊണ്ട് ശബരിമലയെ രക്ഷിക്കാനാവുമോ?
ഭഗവാന്റെ തിരുവാഭരണവഴികളില് കയ്യേറിയവരെ ഒഴിപ്പിക്കാനാവാതെ ഉരുണ്ടുകളിക്കുന്ന രാഷ്ട്രീയം, അവലോകന യോഗമെന്ന നാടകവും പഠനറിപ്പോര്‍ട്ടുകളും കമ്മീഷന് റിപ്പോര്‍ട്ടുകളുംകൊണ്ട് ചരിത്രത്തില്‍ സ്ഥാനംപിടിച്ച ശബരിമലയെയും ഭക്തരെയും സര്‍ക്കാരിനെയും സമദൂരത്തില്‍ നിര്‍ത്തിക്കൊണ്ട് കഴിഞ്ഞ 50 വര്‍ഷക്കാലത്തെ അനുഭവസമ്പത്തില്‍ കൂടി, തന്ത്രിമുഖ്യര്‍ മുതല്‍ ഡോളി ജോലിക്കാര്‍ വരെ മനഃശാസ്ത്രജ്ഞര്‍ മുതല്‍ പരിസ്ഥിതിയുടെ ഭാരതീയ മാനങ്ങളില്‍ ഉറച്ചുനില്ക്കുന്നവരിലൂടെവരെ, ആധുനികശാസ്ത്ര സാങ്കേതികതയുടെ നൂല്‍പ്പാലത്തിലൂടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാണാക്കയങ്ങളിലൂടെ, കാനനക്ഷേത്രത്തിന്റെ താന്ത്രിക തച്ചുശാസ്ത്ര മേഖലകളിലൂടെ ജോലിയില്‍നിന്നു വിരമിച്ചവരും 10 വര്‍ഷത്തില്‍ കൂടുതല്‍ ശബരിമലയില്‍ ജോലി ചെയ്തിട്ടുള്ളവരിലൂടെ, റോഡു-റയില്‍ വിദഗ്ദ്ധരിലൂടെ ഭക്തരുടെ എണ്ണം കണക്കാക്കി ഏകദേശം വിഷന്‍ 2050 ലക്ഷ്യത്തോടെ സാമൂഹ്യ സാമ്പത്തിക പൈതൃക, ആദ്ധ്യാത്മിക പണ്ഡിതരിലൂടെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പഠിച്ചുതയ്യാറാക്കിയ റിപ്പോര്‍ട്ട്. മൊത്തം 75 പേരില്‍നിന്ന് നാനാതുറകളിലുള്ള വിദഗ്ദ്ധര്‍, പരിസ്ഥിതി-ആദ്ധ്യാത്മിക-ശാസ്ത്ര വിദഗ്ദ്ധരില്‍നിന്ന് ഭാരതീയ ക്ഷേത്രാചാര, അനുഷ്ഠാന-വിശ്വാസപ്രമാണങ്ങളിലൂന്നി പൂങ്കാവനം ഓരോ ജീവിക്കും ജന്മാവകാശമെന്ന നിലയില്‍ സംരക്ഷിച്ചുകൊണ്ട് അടുത്ത 50 വര്‍ഷത്തേക്കുമാത്രം തയ്യാറാക്കിയതാണീ റിപ്പോര്‍ട്ട്. കാരണം ഭക്തരുടെ എണ്ണം വര്‍ധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേറെ, ഭാരതീയ പരിസ്ഥിതി സംരക്ഷണവും വികസനവും ലക്ഷ്യമാക്കി ഒരു ഷോര്‍ട്ട് ടേം പ്ലാന്‍ എന്നുമാത്രമേ പറയാനാകൂ. മാറ്റങ്ങള്‍ അനിവാര്യമാകും.
ഇവിടെ ഉയരം, ദൂരം-വനം-വന്യജീവി എന്നിവ കണക്കാക്കിയിരിക്കുന്നു. ത്രേതായുഗം മുതല്‍ കലിയുഗം വരെ കാലഗണനയിലെ മാറ്റങ്ങള്‍ കണക്കാക്കിയിരിക്കുന്നു. ഭക്തരുടെ വര്‍ധന-യാത്രാമാര്‍ഗ്ഗങ്ങള്‍, വിശ്രമം, ഭക്ഷണം, കുളി, ശൗചാലയം, ആരോഗ്യപ്രശ്നങ്ങള്‍, 65 ദിവസത്തിനുള്ളില്‍ സുഖദര്‍ശന മാര്‍ഗം വ്രതംമുതല് കെട്ടഴിക്കുന്നതുവരെ, മലിനീകരണം തുടങ്ങിയവയെ പരിഗണിച്ചിരിക്കുന്നു. 1998 ലെ മാസ്റ്റര്‍ പ്ലാന്‍, ജസ്റ്റിസ് ചന്ദ്രശേഖരന് നായര്‍ കമ്മീഷന്, ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടുകള്‍, 1974 ലെയും 1986 ലെയും ജല വിനിയോഗ-പരിസ്ഥിതി നിയമങ്ങള്‍, ഭരണഘടനയുടെ 21-ാം വകുപ്പ് അനുശാസിക്കുന്ന കുടിവെള്ളം, ശുദ്ധവായു, ഭക്ഷണം എന്നിവയും പമ്പാ ആക്ഷന്‍ പ്ലാനും ചര്‍ച്ച ചെയ്തിട്ടുണ്ട്.
മണികണ്ഠന്, അയ്യപ്പന്, ശബരിമാതാ, മഹിഷി, അഗസ്ത്യമുനി, മാതംഗമുനി, പന്തളരാജാ, ഉദയന്‍, വാപുരര് (വാവരല്ല) പരശുരാമന്, സുഗ്രീവാശ്രമം തുടങ്ങിയ സ്ഥലങ്ങളും പ്രതിമകളും പൂങ്കാവനത്തില്‍ യുക്തമായ സ്ഥലത്തുണ്ടാകണം. അച്ചന്‍കോവില്‍, ആര്യന്‍കാവ്, കുളത്തുപുഴ, അയ്യപ്പന് കോവില്‍, പൊന്നമ്പലമേട് എന്നീ സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും പ്രാദേശികമായി പമ്പയിലോ ശരംകുത്തി, വലിയാനവട്ടത്തോ തുടങ്ങി നിര്‍മിച്ച് തേങ്ങാ എറിയാന്‍ മാത്രമുള്ള കേന്ദ്രങ്ങളായി വളര്‍ത്തിയെടുക്കണം. തിരുവാഭരണ പാതയില്‍ നിര്ണായകസ്ഥാനത്തും ദൂരത്തിലുമാകാം. കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്.
ഉയര്‍ന്നുവന്ന വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: സന്നിധാനത്തിന് തെക്ക് അര കി.മീ. താഴ്വരയില് 10,000 പേര്‍ക്കുവീതം താമസിക്കാവുന്ന 10 കെട്ടിടങ്ങള്‍ (10 നിലവരെ) അവിടെ എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ്. സന്നിധാനത്തിനുചുറ്റും ഇപ്പോഴുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ച് നിരപ്പാക്കി ഭക്തര്‍ക്കുള്ള സ്ഥലംമാത്രമാകണം. ചിറ്റാര്‍-സീതത്തോട് വണ്‍വേ ട്രാഫിക് ആക്കണം. വിറകിനു പകരം കല്‍ക്കരി, ബയോഗ്യാസ്, കരണ്ട് എന്നിവ മതി. എരുമേലി, കുരിശുപള്ളി റോഡ് നാലുവരി പാതയാകണം. എരുത്വപുഴ-പമ്പാവാലി-പുതിയ രണ്ടുവരി പാത 25 കി.മീ. നന്നാക്കണം. കണമല-പമ്പ-നദീതീര കുളിക്കടവുകളും റോഡ്വികസിപ്പിക്കണം. പ്ലാപ്പള്ളി-തുലാപ്പള്ളി റോഡ്-എമര്‍ജിംഗ് ഉപയോഗം. എരുമേലി-പമ്പാവേലി-റിംഗ് റോഡ് നാല് വരിപ്പാതയാക്കണം. എരുമേലി പാലത്തിനടുത്ത് ധാരാളം കുളിക്കടവുകള്‍ വേണം.
ഭക്ഷണപ്പൊതികള്‍ തയ്യാറാക്കണം-എവിടെ കൊടുത്താലും (ഇലയില്‍)മിതമായ വിലയെ ഈടാക്കാവൂ. ആംബുലന്‍സ് /പല്ലക്ക്/അഞ്ചല്‍/സൗകര്യം വര്‍ദ്ധിപ്പിക്കണം. ആറ് ഭാഷകളില്‍ ധാരാളം ബോര്‍ഡുകള്‍ പല സ്ഥലത്തും വേണം. 50 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ടോയ്ലറ്റ് കോംപ്ലക്സുകള്‍ വേണം. അത് ബയോഗ്യാസ് പ്ലാന്റ് ആക്കണം. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ 30 കി.മീ. അകലങ്ങളില്‍ 5 എണ്ണം വേണം. (നാനാവഴിയിലും കൂടി ആകെ ഇതുമതി.)
സീസണിലേക്കു മാത്രമായി 5000 വോളന്റിയേഴ്സിന് ട്രെയിനിംഗ് കൊടുത്ത് (രണ്ട് മാസത്തേക്ക് മാത്രം) ദിവസശമ്പളക്കാരായി നിയമിക്കണം. താഴ്വരയിലെ ടൗണ്‍ഷിപ്പിന് 500 ഹെക്ടര്‍, നിലയ്ക്കലിലും പമ്പയിലും ആകെ 750 ഹെക്ടര്‍ വേണം. (പാര്‍ക്കിംഗിനും മറ്റും) പമ്പയില്‍ പ്ലാസ്റ്റിക് റിസൈക്കിള്‍ യൂണിറ്റ് വേണം. കുടിവെള്ളക്കുപ്പി മാത്രം കൊണ്ടുപോകാന്‍ അനുവദിക്കുകയും തിരിയെ വരുമ്പോള്‍ ഈ യൂണിറ്റില്‍ കൊടുത്ത് വില (2 രൂപ) വാങ്ങുകയും ചെയ്യണം. ഓരോ അരക്കിലോമീറ്ററിലും 50 വീതം പ്ലാസ്റ്റിക് വേസ്റ്റ് ഡിന്(അഥവാ എല്ലാ മാലിന്യങ്ങള്‍ക്കും) വേണം. നിലക്കലിലോ പമ്പയിലോ അഭിഷേകത്തിനുള്ള നെയ്യ് കൊടുക്കാനും ആലോചിക്കണം. (ശുദ്ധിക്കുവേണ്ടി)
അപകടങ്ങള്‍ ഇറക്കത്തില്‍ ആണെന്ന് കണ്ടിട്ടുണ്ട്. (മുന്‍കരുതല്‍ വേണം) ബയോഗ്യാസ് പ്ലാന്റ്-ഓരോ ടോയ്ലറ്റ് കോംപ്ലക്സിനും വേണം. ഇപ്പോഴുള്ള ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ വക്കീല്‍ കമ്മീഷന് വേണം. അവര്‍ ദിവസവും റിപ്പോര്‍ട്ട് ഹൈക്കോടതിക്കു കൈമാറുക. ഇപ്പോഴത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായി നോമിനേഷനിലൂടെ ഉപദേശക സമിതി അറിയപ്പെടുന്ന പ്രഗത്ഭരില്‍നിന്ന് വേണം. ഡോളിക്കു പകരം കുതിരയാവാം. സീസണാരംഭിക്കും മുന്‍പ് കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലും ബോര്‍ഡു ക്ഷേത്രങ്ങളിലും യാത്രാകേന്ദ്രങ്ങളിലും ലഭ്യമാവുംവിധം അഞ്ച് കോടി തുണി സഞ്ചി/ഇരുമുടി/വേണം (എന്‍ജിഒകള്‍ ചെയ്യും) റോപ്വേ ആകാം. പക്ഷെ ഭക്തരുടെ എണ്ണം കൈകാര്യം ചെയ്യാന്‍ പ്രത്യേക പഠനം വേണം. 50 കി.മീറ്ററില്‍ ഇടവിട്ട് വര്‍ക്ക്ഷോപ്പുകള്‍ വേണം. സ്പെയര്‍പാര്‍ട്സുകള്‍, ടയറുകള്‍ തുടങ്ങിയവ ലഭ്യമാക്കണം. പോലീസ്, എക്സൈസ്, പിഡബ്ല്യൂഡി, കെഎസ്ഇബി തുടങ്ങിയ വകുപ്പിലുള്ളവര്‍ക്ക് പരിശീലനം വേണം. നടന്നുപോകുന്ന വഴിയില്‍ ഇരുവശവും ഓരോ മരത്തിലും ന്യായവില ഉയരത്തില്‍ പ്രദര്‍ശിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: