കണ്ണൂര്‍: അന്തരിച്ച സിഎംപി നേതാവ് എം.വി.രാഘവനോട് സിപിഎം നേതാക്കള്‍ കാണിക്കുന്ന അമിത ആദരവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലും നേതാക്കളിലും വ്യാപക പ്രതിഷേധത്തിന് കാരണമായി.
കൂത്തുപറമ്പില്‍ അഞ്ച് ഡിവൈഎഫ്ഐക്കാരുടെ മരണത്തിനുത്തരവാദിയെന്ന് പാര്‍ട്ടി നേതൃത്വം മുദ്രകുത്തുകയും ബദ്ധശത്രുവായി കണ്ട് രണ്ടര പതിറ്റാണ്ട് സിപിഎമ്മും ഡിവൈഎഫ്ഐയും എതിരിടുകയും ചെയ്ത നേതാവാണ് രാഘവന്. അങ്ങനെയൊരാള്‍ പാര്‍ട്ടിയുടെ നേതാവാണെന്ന് വ്യാഖ്യാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നടപടികളുമാണ് ഡിഫി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രതിഷേധത്തിന് കാരണമായത്. ഈ അഭിപ്രായവ്യത്യാസം പലരും ചില സിപിഎം നേതാക്കളെ പരസ്യമായി അറിയിച്ചിട്ടുണ്ട്. രാഘവന് കിടപ്പിലായ ഘട്ടം തൊട്ടുതന്നെ സിപിഎം നേതൃത്വം രാഘവനെ സ്വന്തം പാര്ട്ടിക്കാരനാക്കാനും കൂടെയുളളവരെ സിപിഎമ്മിനോട് അടുപ്പിക്കാനും ശ്രമം തുടങ്ങിയിരുന്നു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സിപിഎം നേതൃത്വം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ രാഘവനെതിരെ സമരം ചെയ്ത സഖാക്കളേയും അവരുടെ കുടുംബങ്ങളേയും ഓര്‍ക്കണമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കുറേ നാളുകളായി കണ്ണൂരിലെ സിപിഎം നേതൃത്വം ഡിവൈഎഫ്ഐയുടെ അഭിപ്രായങ്ങളെ ഗൗനിക്കാതെയാണ് മുന്നോട്ടു പോവുന്നത്.
മറ്റ് ചില സംഘടനകളില്‍ നിന്നും സിപിഎമ്മിലേക്കും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുളള ചില വര്‍ഗ്ഗ സംഘടനകളിലേക്കും യാതൊരു മാനദണ്ഡവുമില്ലാതെ സ്വീകരിച്ചാനയിച്ചു, ഇത്തരക്കാരില്‍ ചിലര്‍ ഗണേശോത്സവവും മറ്റും ആഘോഷിച്ചതുവഴി ഡിവൈഎഫ്ഐയുടെ അന്ധവിശ്വാസങ്ങള്‍ക്കും മറ്റുമെതിരായുളള പ്രഖ്യാപിത നിലപാടുകള്‍ ബലികഴിക്കേണ്ടിവന്നു, അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയിലേക്ക് പിടിച്ചു കയറ്റിയ പലരും ചെയ്തു കൂട്ടിയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍,സിപിഎം നേൃത്വത്തെ ഭയന്ന്, പ്രതികരിക്കാനാവാത്ത അവസ്ഥ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടായിരുന്നു. ഇതേ അവസ്ഥയാണ് രാഘവനോടും സിഎംപിയോടും ഇപ്പോള്‍ സിപിഎം നേതാക്കള്‍ കാട്ടുന്ന അമിതാവേശ വേളയിലും ഡിവൈഎഫ്ഐ നേതൃത്വം നേരിടുന്നത്.
കൂത്തുപറമ്പ് രക്തസാക്ഷി ദിനമുള്‍പ്പെടെ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നടക്കാനിരിക്കെ എന്തു ചെയ്യണം, അണികളോടെന്ത് വിശദീകരിക്കുമെന്ന ബദ്ധപ്പാടിലാണ് ഡിവൈഎഫ്ഐ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: