അഗര്‍ത്തല: ത്രിപുരയില്‍നിന്നും ബംഗ്ലാദേശികള്‍ കര്‍ഷകനെ തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. ബിഎസ്എഫ് സേന കഴിഞ്ഞദിവസം അതിര്‍ത്തി പ്രദേശമായ മോഹന്പൂരില്നിന്നും ബംഗ്ലാദേശുകാരനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസ് വിശദീകരണം.
കഴിഞ്ഞദിവസം ബിഎസ്എഫ് പട്രോളിംഗിനിടെ ത്രിപുരയിലെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശമായ മോഹന്പുരില്നിന്നും ബംഗ്ലാദേശുകാരനായ സോഹല്‍ മിയ(42)യെ ഒരു പശുവിനോടുകൂടി അറസ്റ്റ് ചെയ്തിരുന്നു.
അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും ബംഗ്ലാദേശികള്‍ പശുക്കളെ മോഷ്ടിക്കുന്നത് നിത്യ സംഭവമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിയയെയും കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് ത്രിപുര പോലീസിന് കൈമാറുകയും ചെയ്തിരുന്നു. മിയയെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ജോലി കഴിഞ്ഞു മടങ്ങിയ കര്ഷകന് രാജ് കുമാര്‍ ശര്‍മയെ ബംഗ്ലാദേശികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളിലേയും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു.
അതിര്‍ത്തിയില്‍ കുറ്റകൃത്യങ്ങള്‍ ഏറുന്നതിനാല്‍ സുരക്ഷ കര്‍ശനമാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ത്രിപുരയില്‍ കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ നടന്ന വിവിധ സംഭവങ്ങളില്‍ കാലി മോഷ്ടാക്കളും ജനങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് മോഷ്ടാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ത്രിപുര പോലീസ് ഇവരുടെ മൃതദേഹം ബംഗ്ലാദേശ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: