കൊച്ചി: കഴിഞ്ഞ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത രണ്ടു ശതമാനം കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷം 953 ടണ്ണായിരുന്നു ഡിമാന്‍ഡ് എങ്കില്‍ ഈ വര്‍ഷം ഡിമാന്‍ഡ് 929 ടണ്ണായി കുറഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഭരണങ്ങളുടെ ഡിമാന്‍ഡില്‍ നാലു ശതമാനമാണ് കുറവുണ്ടായത്. 534 ടണ്‍ ആഭരണങ്ങളാണ് ഈ മൂന്നുമാസക്കാലയളവില്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 556 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്. എന്നാല്‍ ത്രൈമാസ ശരാശരിയായ 527.6 ടണ്ണിലും അല്‍പ്പം കൂടുതലാണിത്.
എന്നാല്‍ ഇന്ത്യയില്‍ മൂന്നാം പാദത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 60 ശതമാനം വളര്‍ച്ചയുണ്ട്. ഈക്കാലയളവില്‍ 183 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഉപയോഗിച്ചത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് മൂന്നാം പാദത്തിലെ ഡിമാന്‍ഡ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സംഖ്യയാണിത്. ഇന്ത്യയില്‍ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ആഭരണങ്ങളുടെ ഡിമാന്‍ഡ് കുറവായിരുന്നു. ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ മുന്നേറ്റങ്ങളും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതും വിപണിയില്‍ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ദീപാവലിക്കാലത്ത് മികച്ച സ്വര്‍ണവില്‍പ്പനയാണ് നടന്നത്.
ചൈനയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം 39 ശതമാനം ഇടിഞ്ഞു. എന്നാല്‍, അമേരിക്കയിലും യുകെയിലും ആഭരണങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചു. അമേരിക്കയില്‍ 4 ശതമാനം വര്‍ദ്ധനയുമായി 34 ടണ്‍ ആയിരുന്നു ആഭരണങ്ങളുടെ ഡിമാന്‍ഡ്.
സ്വര്‍ണക്കട്ടിയിലും നാണയങ്ങളിലുമുള്ള നിക്ഷേപം 21 ശതമാനം ഇടിഞ്ഞ് 246 ടണ്ണിലെത്തി. ഇടിഎഫ് ഔട്ട്ഫ്ളോ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 699 ടണ്‍ ആയിരുന്നത് സപ്തംബര്‍ വരെയുള്ള പാദത്തില്‍ 84 ടണ്‍ ആയിരുന്നു. സ്വര്‍ണക്കട്ടിയുടെയും നാണയങ്ങളുടെയും ആവശ്യകത കഴിഞ്ഞ പത്തുവര്‍ഷത്തെ ശരാശരിയായ 240.6 ടണ്ണിന് സമാനമായിരുന്നു.
സെന്‍ട്രല്‍ ബാങ്കുകള്‍ കഴിഞ്ഞ പാദത്തില്‍ 93 ടണ്‍ സ്വര്‍ണം വാങ്ങി. ഈ വര്‍ഷം ഇത് 335 ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കുകള്‍ വാങ്ങിയത് 324 ടണ്ണായിരുന്നു. ടെക്നോളജി ഡിമാന്‍ഡ് അഞ്ചു ശതമാനം കുറഞ്ഞ് 98 ടണ്ണിലെത്തി. ആകെ വിതരണം ഏഴു ശതമാനം കുറഞ്ഞ് 1048 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം സപ്ലെ 1129 ടണ്‍ ആയിരുന്നു. മൈനുകളിലെ ഉത്പാദനം ഒരു ശതമാനം വര്‍ദ്ധിച്ച് 812 ടണ്ണിലെത്തി. എന്നാല്‍, റീസൈക്ലിംഗ് 2007-ലെ അപേക്ഷിച്ച് ഇടിഞ്ഞ് 807 ടണ്ണിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: