രാമചന്ദ്രന് കര്‍ത്താ സാര്‍ അന്തരിച്ച വിവരം അതിരാവിലെ അറിഞ്ഞപ്പോള്‍ അതുള്‍ക്കൊള്ളാന്‍ സ്വാഭാവികമായും കുറച്ചു പ്രയാസം തോന്നി. കാരണം ഒരു 89 വയസ്സുകാരനായി അദ്ദേഹത്തെ ഒരിക്കലും കാണാന്‍ സാധിച്ചിരുന്നില്ല. എല്ലാ പ്രായക്കാരുമായ സംഘപ്രവര്‍ത്തകരുമായി അദ്ദേഹം അത്രയേറെ ഇടപഴകിയിരുന്നു. കഴിഞ്ഞമാസം സംഘത്തിന്റെ വിജയദശമി പരിപാടിയില്‍ അദ്ദേഹം പതിവ് പോലെ ഗണവേഷം ധരിച്ചു തന്നെ പങ്കെടുത്തിരുന്നു. പരിപാടിക്കുശേഷം കുശല പ്രശ്നങ്ങള്‍ നടത്തിയാണ് ഞങ്ങള്‍ പിരിഞ്ഞത്. കുറെയേറെ നാളായി ഫോണിലും നേരിലും ബന്ധപ്പെട്ടിട്ടില്ല എന്നതും അദ്ദേഹം അന്ന് ഓര്‍മ്മിപ്പിച്ചു.
എന്റെ കൗമാരക്കാലം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാമെങ്കിലും ഏറെ അടുക്കാന്‍ കഴിഞ്ഞത് ഞാന്‍ സംഘത്തിന്റെ കൊച്ചി ജില്ലാ സഹകാര്യവാഹായ 1996 മുതലായിരുന്നു.
പുറമേ വളരെയേറെ കര്‍ക്കശക്കാരനായി തോന്നുമെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ നൈര്‍മ്മല്യം തിരിച്ചരിയാന്‍ കഴിഞ്ഞത് ആ കാലത്തായിരുന്നു. ഓര്‍ക്കാന്‍ കൗതുകമുള്ള കാര്യങ്ങള്‍, സംഭവങ്ങള്‍, ആരെങ്കിലും ചെയ്യുന്ന ചില അബദ്ധങ്ങള്‍ എന്നിവ പങ്കുവെക്കാന്‍ അദ്ദേഹം താന്‍ താമസിക്കുന്ന ചേരാനെല്ലൂരില്‍ നിന്ന് ഞാന്‍ തമസിച്ചിരുന്ന തമ്മനത്തേക്ക് കത്തുകള്‍ അയക്കുമായിരുന്നു. കത്തയച്ച വിവരത്തിന് ഫോണ്‍ ചെയ്യുകയും പതിവായിരുന്നു. കത്ത് കിട്ടിയാല്‍ വിവരങ്ങള്‍ വായിച്ച് ഞാന്‍ അഭിപ്രായം പറയണം എന്നതും അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു.
അത്തരം കത്തുകളിലെ പരാമര്‍ശങ്ങള്‍ എല്ലായ്പ്പോഴും രസകരം തന്നെയായിരുന്നു. ഒരിക്കല്‍ ഞാന്‍ കവര്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മറ്റൊരു ജില്ലയിലെ ജില്ലാ കാര്യാലയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്ഷണക്കത്ത്. തനിക്ക് കിട്ടിയ കത്ത് അദ്ദേഹം എനിക്ക് കാണാന്‍ അയച്ചതാണ്. അതില്‍ പുതിയ മന്ദിരത്തിന്റെ പേരുണ്ട്, പക്ഷെ വിലാസമില്ല. ക്ഷണിക്കുന്ന ആളുടെ പേരുണ്ട്. പക്ഷേ, ഒരു ഫോണ്‍ നമ്പരുമില്ല. തനിക്ക് പോകാന്‍ കഴിയാത്തത്ര ദൂരെയായതിനാല്‍ ഒന്ന് വിളിച്ചോ കത്തെഴുതിയോ ആശംസിക്കാം എന്നു കരുതിയാല്‍ വിലാസവുമില്ല ഫോണ്‍ നമ്പരുമില്ല എന്നതാണ് കര്‍ത്താ സാറിന്റെ പ്രയാസം! തികഞ്ഞ ഒരു ഡിസിപ്ലിനെറിയന് ആയ കര്‍ത്താ സാര്‍ അതെങ്ങനെ സഹിക്കും?
ഒരു വര്‍ഷത്തെ പ്രാന്തീയ അഡ്രസ് ബുക്കില്‍ ഒരു കാര്യാലയത്തിന്റെ അഡ്രസ് പറയുന്നിടത്ത് ഇംഗ്ലീഷില്‍ ലേന്‍ എന്നതിന് പകരം ലൈന്‍ എന്നായിരുന്നു പ്രിന്റ് ചെയ്തത്. ആ കാര്യത്തിലും അദ്ദേഹം അസംതൃപ്തനായി എന്ന് പറയേണ്ടതില്ലല്ലോ. പ്രഭാഷണങ്ങളിലും മറ്റും സംഘപ്രവര്ത്ത കര് എന്തെങ്കിലും ‘ഫാക്ച്വല് എറര്‍’ പറഞ്ഞാല്‍ അദ്ദേഹം പരിപാടിക്ക് ശേഷം അത് തുറന്നു പറയുമായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് ‘അല്‍പ്പം’ മുതിര്‍ന്ന ഒരു സംഘപ്രവര്‍ത്തകന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. രാജ്യത്ത് ആ സമയത്ത് നിലവിലുണ്ടായിരുന്ന സുഖകരമല്ലാത്ത അവസ്ഥയെ പ്രഭാഷകന്‍ ഭംഗിയായി പ്രതിപാദിച്ചു. അത് സത്യസന്ധവുമായിരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ, കര്ത്താക സാറിന്റെ അഭിപ്രായം തികച്ചും ഭിന്നമായിരുന്നു. രാജ്യം തികച്ചും ഇരുളില്‍ തന്നെ എന്ന് മാത്രം പറഞ്ഞാല്‍ കേള്‍ക്കുന്ന യുവാക്കള്‍ക്ക് അത് നിരാശ ഉണ്ടാക്കില്ലേ എന്നാണു അദ്ദേഹം ചോദിച്ചത്. മറിച്ച്, ഇങ്ങനെ യൊക്കെയാണെങ്കിലും സംഘപ്രവര്‍ത്തനം മൂലം രാജ്യത്ത് പോസിറ്റീവ് ആയ ധാരാളം മാറ്റങ്ങള്‍ ഉണ്ടായി എന്നും രാജ്യത്തെ കരകയറ്റാന്‍ സംഘത്തിന് മാര്‍ഗ്ഗം ഉപയുക്തമാണെന്നുമുള്ള സന്ദേശത്തോടെ വേണം പ്രഭാഷണം അവസാനിപ്പിക്കാന്‍ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.
വൈകിയ എന്ന് പറയാവുന്ന പ്രായത്തിലും ഗണവേഷം ധരിച്ചു സംഘപരിപാടികളില്‍ പങ്കെടുക്കുന്ന നിഷ്ഠാവാനായ സ്വയംസേവകനായിരുന്നു കര്‍ത്താ സാര്‍. എന്റെ ജനനത്തിനും എത്രയോ മുമ്പേ സംഘപ്രചാരകനായി കേരളത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിനു പുത്തന്‍ തലമുറ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ചു തനിക്ക് സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരു ചുമതലയും വഹിക്കാതെയും നല്ല സ്വയംസേവകനായി ജീവിക്കാം എന്നു അദ്ദേഹം ഭംഗിയായി കാണിച്ചു തന്നു. ഒരിക്കല്‍ ഞാന്‍ രോഗബാധിതനായി കിടക്കുമ്പോള്‍ മകന് സതീശ്ചന്ദ്രന്റെ ബൈക്കിന്റെ പിന്നില്‍ കയറി രാവിലെ 10 കിലോ മീറ്ററോളം സഞ്ചരിച്ച് അദ്ദേഹം എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റിട്ട് പോലുമുണ്ടായിരുന്നില്ല. ആണ് മക്കളായ സതീശ്, കണ്ണന് (ഗിരീഷ്) എന്നിവരോടൊപ്പം കര്‍ത്താ സാര്‍ ഗണവേഷം ധരിച്ചു സംഘപരിപാടികളില്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ക്കെല്ലാം ഒരു ആവേശം തന്നെയായിരുന്നു. പിന്നിട് സതീശിന്റെ മകനും ആ ‘ഘട’യില്‍ ചേര്‍ന്നപ്പോള്‍ അത് ഒരു കൗതുകമായി മാറി.
തന്റെ പാദസ്പര്ശമേറ്റിടത്തെതെല്ലാം അദ്ദേഹം പതിപ്പിച്ചത് സ്വന്തം വ്യക്തിമുദ്രയായിരുന്നു. പ്രചാരകനായി പ്രവര്ത്തിച്ചിടങ്ങളില്, പിന്നീട് വ്യക്തി ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ ജോലി ചെയ്ത സെയ്ല്‍സ് ടാക്സ് വകുപ്പില്‍, ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിഭാഗ് സംഘചാലക് പദവിയില്‍ എല്ലാം ഈ മുദ്ര കാണാം. നെഹ്റു സര്‍ക്കാര്‍ 1948കാലത്ത് സംഘത്തെ നിരോധിച്ചപ്പോള്‍ സംഘത്തിന്റെ ആഹ്വാനം ശ്രവിച്ചു സത്യഗ്രഹം ചെയത് ജയില്‍ വാസം അനുഭവിച്ചതിന്റെ ഫലമായി കര്‍ത്താ സാറിന്, പി. പരമേശ്വര്‍ജി, സ്വര്‍ഗീയ പ്രൊഫ. ഗോപാലകൃഷ്ണന് സാര്‍ തുടങ്ങിവരോടൊപ്പം ഒരു വര്‍ഷത്തെ കോളേജ് വിദ്യാഭ്യാസം നഷ്ടപ്പെട്ടു. എന്നാല്‍, ജയില്‍ വിമോചനത്തിന് ശേഷം പഠനം പൂര്ത്തിയാക്കിയത്തിനു ശേഷമാണ് അദ്ദേഹം പ്രചാരകനായത്.
കര്‍ത്താ സാറിന്റെ ദേഹാന്തം മൂലം നഷ്ടപ്പെട്ടത് കേരളത്തിലെ സംഘപ്രവര്ത്തനതിന്റെ ഒരു പഴയ കണ്ണിയാണ്. സ്വര്‍ഗീയരായ ഭാസ്കര്‍ റാവു, മാധവ്ജി, അനന്തേട്ടന്, ഛോട്ടാ രാമചന്ദ്രേട്ടന്, വി.പി. ജനേട്ടന്, സി.പി. ജനേട്ടന്, പെരച്ചേട്ടന്‍ എന്നിവരുടെയും ഇന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ ദീപങ്ങളായി ജീവിക്കുന്ന ഹരിയേട്ടന്, ഭാസ്കര്‍ജി, എം.എ. സാര്‍, ആര്. വേണുവേട്ടന്, പരമേശ്വര്‍ജി, പി. നാരായണ്‍ജി എന്നിവരുടെയും സമശീര്ഷന് തന്നെയായിരുന്നു സ്വര്‍ഗ്ഗീയനായ കര്‍ത്താ സാര്‍.
അദ്ദേഹത്തിന് എന്റെ അന്തിമ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: