ആലപ്പുഴ: സപ്ലൈക്കോയ്ക്ക് പണമില്ല; നെല്ലു സംഭരണം വീണ്ടും താളം തെറ്റിയത് കുട്ടനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാടശേഖരങ്ങളില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍.
നെല്ല് സംഭരിക്കാന്‍ പണം സപ്ലൈക്കോയ്ക്ക് ഇല്ലാത്തതാണ് സംഭരണത്തില്‍ മെല്ലെപ്പോക്കിനു കാരണം.കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ചതിന്റെ പണം പോലും സപ്ലൈക്കോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 185 കോടി രൂപയാണ് കഴിഞ്ഞ സീസണില്‍ നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനായി സപ്ലൈക്കോ വായ്പയെടുത്തത്.
പ്രതിമാസം നാലു ശതമാനമാണ് പലിശ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതാണ് ഭീമമായ പലിശ നല്കി സപ്ലൈക്കോയെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്ര വിഹിതം കൃത്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചവരുത്തി.
സപ്ലൈക്കോയില്‍ നിന്ന് പണം നല്കുന്നതില് കാലതാമസമുണ്ടായതോടെയാണ് നെല്ല് സംഭരിക്കുന്നതില്‍ സ്വകാര്യ മില്ലുകാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് തുടങ്ങിയത്. രണ്ടാംകൃഷിയില്‍ വിളവെടുത്ത രണ്ടായിരത്തിലേറെ ടണ്‍ നെല്ലാണ് കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വിവിധ പാടശേഖരങ്ങളില്‍ ദിവസങ്ങളായി സംഭരിക്കാതെ കിടക്കുന്നത്.
നിലവില്‍ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഏതാനും ദിവസങ്ങളായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നെല്ല് നനഞ്ഞ് ഉപയോഗശൂന്യമാകാനുള്ള സാദ്ധ്യതയേറെയാണ്. ബ്ലേഡുകാരില്‍ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ഇനി പുഞ്ചകൃഷി എങ്ങനെ ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.
നെല്ല് കിളിര്ത്തും പൊടിഞ്ഞും നശിച്ചാല്‍ വന്‍ കടക്കെണിയിലാകും കര്‍ഷകര്‍ അകപ്പെടുക. വെള്ളപ്പൊക്കത്തെയും മഴയെയും അതിജീവിച്ചാണ് കുട്ടനാട്ടില്‍ 10,250 ഹെക്ടര്‍ നിലത്ത് രണ്ടാംകൃഷിയിറക്കിയത്. എന്നാല്‍ നെല്ലു സംഭരണത്തിലുണ്ടായ വീഴ്ചയും ചൂഷണവും കാരണം അടുത്തവര്‍ഷങ്ങളില്‍ രണ്ടാംകൃഷിയിറക്കേണ്ടെന്ന നിലപാടിലാണ് പല കര്‍ഷകരും. ഇത്തരത്തില്‍ കര്‍ഷകര്‍ കൃഷി ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ ഭക്ഷ്യമേഖലയ്ക്ക് തന്നെ ദോഷകരമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് പണം നല്‍കുന്നത് വൈകിപ്പിക്കുന്നത് പുഞ്ചകൃഷിയെയും സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: