കോഴിക്കോട്: മാമാങ്ക ചരിത്രത്തിന്റെ ഭാഗമെന്ന് കരുതുന്ന പുരാതന ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും പീഠവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യമായി കുഴിച്ചുമൂടി.
തിരൂര്‍ തിരുന്നാവായയിലെ കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ പത്ത് വര്‍ഷം മുമ്പ് നടത്തിയ ഉദ്ഘനനത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2003 സപ്തംബര്‍ 13,14 തിയതികളില്‍ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിന്റെ ചുമതലയുള്ള ഹയര്‍ഗ്രേഡ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലായിരുന്നു ഉത്ഖനനവും പരിശോധനയും .
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാമാങ്ക ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലാ കലക്ടര്‍ പുരാവസ്തു വകുപ്പിന് ഇതു സംബന്ധിച്ച് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഖനന ഗവേഷണം നടന്നത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിലപാട് തറയെന്ന് കരുതപ്പെടുന്ന സ്ഥലത്തിന് സമീപം കുഴിച്ചപ്പോഴാണ് ശിവലിംഗവും പീഠവും കണ്ടെത്തിയത്. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം വ്യക്തമാക്കുന്നുണ്ട്.
ടൈല്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് മുമ്പായി ശ്രീകോവിലോടുകൂടിയ ക്ഷേത്രം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂതിരിയുടെ തേവാര വിഗ്രഹമായിരിക്കാമെന്നാണ് പുരാവസ്തു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാമാങ്ക ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലം സംരക്ഷിക്കാതെ മണ്ണിട്ട് മൂടിയതെന്താണെന്ന് വകുപ്പ് വ്യക്തമാക്കുന്നുമില്ല. 4.8 മീറ്റര്‍ ചതുരത്തിലാണ് കുഴിയെടുത്തത്. ശിവലംഗത്തിന്റെ മുകള്‍ ഭാഗം പൊട്ടിയ നിലയിലായിരുന്നു. ശിവലിംഗം പീഠത്തില്‍ ഉറപ്പിച്ച നിലയിലുമായിരുന്നു. ടൈല്‍ ഫാക്ടറി പണിയുന്നകാലത്ത് അതിന്റെ മേല്‍ക്കൂര പൊളിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
1766 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് കരുതപ്പെടുന്നു. മൈസൂര്‍ ആക്രമണത്തിനു ശേഷം മാമാങ്കം നടന്നിട്ടില്ല. 1885 ലോ 90 ലോ ആണ് ജര്‍മന്‍ മിഷനറിമാരായ ബാസല്‍ മിഷന് തിരുന്നാവായയില്‍ ഫാക്ടറി പണിതത്. ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍ നിന്നും ഈ സ്ഥലമുള്‍പ്പെടുന്ന വാകയൂര് കുന്ന് ജര്‍മ്മന്‍ മിഷണറിമാര്‍ വാങ്ങി അവിടെ ഓട് ഫാക്ടറി നിര്‍മ്മിച്ചു. പിന്നീട് കോയമ്പത്തൂരിലെ സുബ്ബയ്യ ചെട്ടിയാര്‍ എന്ന വ്യവസായി ഇത് വിലയ്ക്ക് വാങ്ങി. ഇദ്ദേഹത്തിന്റെ മരണശേഷം മകന് എസ്.പി. പളനിയപ്പയായിരുന്നു ഇതിന്റെ ഉടമസ്ഥന്. പിന്നീട് സ്വകാര്യ വ്യക്തികള്‍ ഭൂമി വിലക്കെടുക്കുകയായിരുന്നു.
പുരാവസ്തുക്കള്‍ പുരാവസ്തു വകുപ്പ് തന്നെ കുഴിച്ചു മൂടിയ സംഭവം പുറത്തുവന്നത് തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഇടപെടലോടെയാണ്. ഫൗണ്ടേഷന് ഡയറക്ടര്‍ തിരൂര്‍ ദിനേശാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാമാങ്ക സ്മാരകങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്കും കത്തയച്ച് നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഫൗണ്ടേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: