പത്തനംതിട്ട:തെള്ളിയൂര്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രസിദ്ധമായ തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം 17ന് ആരംഭിക്കും.
പാരമ്പര്യത്തിന്റെയും പഴമയുടെയും സ്മരണകളുണര്‍ത്തി നടക്കുന്ന വാണിഭം പത്തുദിവസം നീണ്ടുനില്‍ക്കും. ഇന്നും തെള്ളിയൂര്‍ക്കാവിലെ പ്രധാന വിപണനവസ്തുക്കളിലൊന്ന് ഉണക്കസ്രാവാണ്.
നാണയങ്ങള്‍ നിലവില്‍വരുന്നതിനു മുമ്പ് ക്ഷേത്രപരിസരത്ത് കാഴ്ചയായെത്തുന്ന ഉത്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ നിന്നാണ് തെള്ളിയൂര്‍ക്കാവിലെ വാണിഭവത്തിന്റെ ആരംഭം. തങ്ങളുടെ ഉത്പന്നങ്ങള്‍ കൊണ്ടുവരികയും പകരം തങ്ങള്‍ക്കാവശ്യമുള്ളവ വാങ്ങിക്കൊണ്ടുപോകുകയും ചെയ്യുന്ന സമ്പ്രദായമാണ് അന്നുണ്ടായിരുന്നത്.
നാണയങ്ങള്‍ പ്രചരിച്ചതോടെ വാണിഭം കൂടുതല്‍ സജീവമായി.
വീട്ടുപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഇന്നു വിപണിയിലുണ്ടാകും. ഗൃഹോപകരണങ്ങളുടെ കൂട്ടത്തില്‍ മണ്‍പാത്രങ്ങള്‍, മുറം, വട്ടി, പനമ്പ്, ആട്ടുകല്ല്, അരകല്ല്, ഉരല്, ഉലക്ക, കറിക്കത്തി, ചിരവ, വെട്ടുകത്തി, ഓട്ടുപാത്രങ്ങള്‍ എന്നിവയുടെ ശേഖരംതന്നെ തെള്ളിയൂര്ക്കാവിലെത്തും.
ശ്രീരാമാശ്രമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വാണിഭത്തിന്റെ ഉദ്ഘാടനം 17ന് രാവിലെ 11നു നടക്കും. രാജു ഏബ്രഹാം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് കാര്‍ഷിക, സാംസ്കാരിക, പരിസ്ഥിതി സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണന് നായര്‍, കണ്‍വീനര്‍ ഗോവിന്ദ് ജി.നായര്‍, കുഞ്ഞുകോശി പോള്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: