കൊച്ചി: പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന കേരളത്തില്‍ അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്ത് നൂറുശതമാനം കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടായി എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും കളവ്. ‘ജന്‍ധന്‍ യോജന’യെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ഇങ്ങനെയൊരു വാദം മുന്നോട്ടു വെക്കുന്നത്.
2015 ജനുവരി 20 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിട്ടുള്ളസമയപരിധി. എന്നാല്‍ കേരളത്തില്‍ ഇനി ഇത് ആര്‍ക്കും ആവശ്യമില്ലെന്ന വിചിത്ര നിലപാടെടുത്ത് പദ്ധതി നിര്‍ത്തിവക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കുടുംബശ്രീകള്‍ വഴിയും മറ്റും ആയിരക്കണക്കിന് സ്ത്രീകള്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ് ഇപ്പോഴും ബാങ്കുകളെ സമീപിക്കുന്നുണ്ട്.
ഇനി അടുത്തഘട്ടത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അക്കൗണ്ട് തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് ധനകാര്യമന്ത്രി കെ.എം മാണി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
സാധാരണക്കാര്‍ കൂടുതലായി പദ്ധതിയില്‍ അംഗങ്ങളാകുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേക്കാമെന്ന ഭയമാണ് സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍. പദ്ധതി അട്ടിമറിക്കുന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ദരിദ്രവനിതകള്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണം ലഭിക്കാതെ വരും.
സംസ്ഥാനത്തെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പ്രത്യേകിച്ചും ആദിവാസി- പിന്നാക്ക മേഖലകളിലും മറ്റും ഇതുവരെ ബാങ്ക് ഇടപാടുകള്‍ എന്താണെന്ന് പോലും അറിയാത്തവരായുണ്ട്. ഇത്തരം ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മോദി സര്‍ക്കാര്‍ ‘ജന്‍ ധന് യോജന’ ആവിഷ്കരിച്ചത്. എന്നാല്‍ കേരളത്തില്‍ തിടുക്കപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവച്ചതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ പദ്ധതിക്ക് പുറത്താകും.
ജനുവരി 20നുള്ളില്‍ പദ്ധതി പ്രകാരം അക്കൗണ്ട് തുടങ്ങുന്ന ദരിദ്ര വനിതകള്‍ക്ക് 5000 രൂപയുടെ വായ്പയും 30,000 രൂപയുടെ അപകട ഇന്‍ഷുറന്‍സുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളളത്. അടുത്ത ഘട്ടത്തില്‍ പദ്ധതിയില്‍ അംഗങ്ങളായവരെ ഉല്‍പ്പെടുത്തി മൈക്രോഫിനാന്‍സ് പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെക്കുറച്ച് അക്കൗണ്ടുകള്‍ മാത്രമാണ് പദ്ധതി പ്രകാരം ആരംഭിച്ചിട്ടുള്ളത്.
ബിജെപി പ്രവര്‍ത്തകര്‍ മുന്‍ കയ്യെടുത്ത് പ്രാദേശികമായി ചിലയിടങ്ങളില്‍ അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ഇതും നിലയ്ക്കും. ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണെന്ന വിചിത്ര വാദമാണ് പദ്ധതി നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിക്ഷേധിക്കുന്നതിന് ഇത് ന്യായീകരണമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: