കൊച്ചി: പാചകവാതക സബ്സിഡി ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന നവീകരിച്ച ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഓഫ് എല്‍പിജി ( ഡിബിടിഎല്‍) പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് 54 ജില്ലകളില്‍ ആരംഭിക്കും.
മുന്‍പ് യുപിഎ സര്‍ക്കാര്‍ ഈ പദ്ധതി ചിലയിടങ്ങളില്‍ നടപ്പാക്കിയപ്പോള്‍ സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതു കണക്കിലെടുത്ത് മോദി സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.രണ്ടാം ഘട്ടം ജനുവരി ഒന്നിന് മറ്റു സ്ഥലങ്ങളില്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കേരള ജനറല്‍ മാനേജര്‍ മുരളി ശ്രീനിവാസന് അറിയിച്ചു. ഐഒസി എല്‍പിജി ഡിജിഎം ടി.സതീഷ്കുമാര്‍, ബിപിസിഎല്‍ ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍ സോമചൂഡന്‍, എച്ച്പിസി എല്‍പിജി പ്ലാന്റ് മാനേജര്‍ താജിബ് സേട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നിലവില്‍ ഡിബിടിഎല്‍ പദ്ധതിയില്‍ അംഗമായവരും ബാങ്ക് അക്കൗണ്ടുകളില്‍ സബ്സിഡി പണമായി ലഭിക്കുന്നവരും പുതിയ പദ്ധതിയില്‍ ചേരാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. www.MyLPG.in എന്ന സൈറ്റില്‍ സിടിസി സ്റ്റാറ്റസ് നോക്കി ഇത് ഉറപ്പ് വരുത്താവുന്നതാണ്.
നവീകരിച്ച പദ്ധതി അനുസരിച്ച് ആധാര്‍ ഇല്ലാത്തവര്‍ക്കും സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ പണമായി ലഭിക്കും.
ആധാര്‍ നമ്പര്‍ ലഭിച്ചശേഷം അത് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിച്ചാല്‍ മതിയാകും.പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മൂന്നു മാസം ലഭിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കും. അതിനു ശേഷം 3 മാസം പാര്‍ക്കിംഗ് പീരിയഡ് ആയി ലഭിക്കും.
ഈ കാലയളവില്‍ വിപണി നിരക്കിലായിരിക്കും സിലിണ്ടര്‍ ലഭിക്കുക.
ഉപഭോക്താക്കള്‍ ആദ്യ ബുക്കിംഗ് നടത്തുമ്പോള്‍ തന്നെ പെര്‍മനന്റ് അഡ്വാന്‍സ് തുക ബാങ്ക് അക്കൗണ്ടില്‍ വരും.11 സംസ്ഥാനങ്ങളിലെ 54 ജില്ലകളിലായി 2.33 കോടി ഭവനങ്ങളില്‍ ഇതിന്റെ ഗുണഫലം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: