ന്യൂദല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പ് അന്വേഷിച്ച മുകുള്‍ മുദ്ഗല്‍ കമ്മറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു.
ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍.ശ്രീനിവാസന്, ഐപിഎല്‍ സിഇഒ സുന്ദര്‍ രാമന്, ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന് തുടങ്ങിയവരുടെ പേരുകളാണ് പുറത്തുവന്നത്. ശ്രീനിവാസന്റെ പേര് മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം വരെ ബിസിസിഐ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
രാജസ്ഥാന് റോയല്‍സ് ഉടമയും ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര, മൂന്ന് അന്താരാഷ്ട്ര കളിക്കാര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി 7പേരുടെ പേരുകളാണ് സുപ്രീംകോടതി പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ മുതിര്‍ന്ന കളിക്കാരുടെ പേരുകളുണ്ടെന്നാണ് സൂചന.
കളിക്കാരുടെ ഒഴികെയുള്ള പേരുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ കോടതി കളിക്കാരെന്നറിയാതെയാണ് മൂന്ന് അന്താരാഷ്ട്ര താരങ്ങളുടെ പേരുകള്‍ പരസ്യമാക്കിയത്. എന്നാല്‍ ഇവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ശ്രീനിവാസനും സംഘവും ഐപിഎല്‍ മത്സങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് സൂചനയുണ്ട്. വാതുവെയ്പ്പ് സംഘത്തിലെ പ്രധാനകണ്ണിയും ബോളിവുഡ് താരവുമായ ബിന്ദുധാരാസിങുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലെ ശബ്ദത്തിന്റെ ഉടമ ഗുരുനാഥ് മെയ്യപ്പനാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഐപിഎല്‍ ആറാം സീസണില്‍ നടന്ന കളിയില്‍ 13 പ്രധാന വ്യക്തികളുടെ പങ്കാണ് കോഴവിവാദവുമായി ബന്ധപ്പെട്ട് മുദ്ഗല്‍ കമ്മറ്റി അന്വേഷിച്ചത്.
മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപെട്ടിട്ടുള്ള കളിക്കാര്‍ ഒഴികെയുള്ളവര്ക്ക്് നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 24 ന് കോടതി വീണ്ടും കേസ് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 20 ന് നടത്താനിരുന്ന ബിസിസിഐ വാര്‍ഷിക പൊതുസമ്മേളനം അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: