തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിനു കത്തയച്ചു. ഇന്നു വീണ്ടും മന്ത്രിസഭാ യോഗം ചേരും. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്ന ആശങ്ക ദൂരീകരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. മുന്‍വര്‍ഷങ്ങളില്‍ ചെയ്തതുപോലെ മുല്ലപ്പെരിയാര്‍, വൈഗ സംഭരണികളെ വിദഗ്ധമായി ഉപയോഗിച്ചാല്‍ ജലനിരപ്പു കുറയ്ക്കാനാകുമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടാഴ്ചയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്കു മുകളിലാണ്. ഇപ്പോഴത് 139.50 അടിയായി. 13 സ്പില്‍വെ ഗേറ്റുകളില്‍ ഒന്ന് ഇപ്പോള്‍ തകരാറിലാണ്. രണ്ടാഴ്ചയായി ഇതു നന്നാക്കാനുള്ള ജോലികള്‍ നടക്കുന്നതേയുള്ളൂ. തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടുകൂടി ജലനിരപ്പ് വീണ്ടും ഉയരും. ഇതെല്ലാം ജനങ്ങളില്‍ ആശങ്കപടര്‍ത്തിയിട്ടുണ്ട്. വൈഗ സംഭരണിയില്‍ മൂന്നു ടിഎംസിയില്‍ അധികം വെള്ളം സംഭരിക്കാന്‍ കഴിയും. മുല്ലപ്പെരിയാറില്‍ നിന്നും ടണല്‍ വഴി ഒഴുക്കുന്ന വെള്ളത്തിന്റെ തോത് പരമാവധിയാക്കിയാല് ജലനിരപ്പു കുറയ്ക്കാനാകും. ഇങ്ങനെ ചെയ്തതുകൊണ്ടു തമിഴ്നാടിന് ഒരു തുള്ളിവെള്ളംപോലും നഷ്ടപ്പെടില്ല. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും പനീര്‍ ശെല്‍വത്തോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: