ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. തേനി കളക്ടര്‍ പളനി സ്വാമി, കേരള ചീഫ് സെക്രട്ടറിയുടെ ചുമതലയുള്ള നിവേദിത.പി.ഹരന്, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം .വി.ആര്.മോഹനന് പിള്ള, എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സ്ഥലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. ജില്ലാ നോഡല്‍ ഓഫീസര്‍ എ.ഡി.എം. വി.ആര്. മോഹനന്‍പിള്ളയാണ്. ആനവിലാസം, അയ്യപ്പന്‍കോവില്‍ വില്ലേജുകള്‍ക്കായി ആര്.ആര്. ഡെപ്യൂട്ടി കളക്ടര്‍ കെ.ജെ. ജയിംസ് ജോണിനെയും വണ്ടിപ്പെരിയാര്‍, മഞ്ചുമല വില്ലേജുകള്‍ക്കായി എല്‍.ആര്. ഡെപ്യൂട്ടി കളക്ടര്‍ സി.എം. സെബാസ്റ്റ്യനെയും ഏലപ്പാറ, ഉപ്പുതറ വില്ലേജുകള്‍ക്കായി എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഇന്ദിരയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പീരുമേടിന്റെ ചുമതല തഹസില്‍ദാര്‍ ജോസഫ് കെ. ജോര്‍ജ്ജിനാണ്. കളക്ട്രേറ്റിലെയും , ഉടുമ്പന്‍ചോല, ദേവികുളം, തൊടുപുഴ താലൂക്കുകളിലെയും ജീവനക്കാര്‍ അടിയന്തരഘട്ടം നേരിടാന്‍ സജ്ജരായിരിക്കാനാണ് നിര്‍ദ്ദേശം. കണ്ട്രോള് റൂമുകളുടെ ചുമതല അതാത് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ്. ചുമതലയുള്ള ജീവനക്കാര്‍ മൊബെല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പീരുമേട് താലൂക്കിലെയും അതിന്റെ കീഴിലുള്ള വില്ലേജുകളിലെയും ജീവനക്കാര്‍ക്ക് ഇനിയൊരു ഉത്തരവ് വരെ അവധിയില്ല.
എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനസുരക്ഷക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായും എ.ഡി.എം .വി.ആര്.മോഹനന് പിള്ള അറിയിച്ചു.
പ്രാദേശിക ദുരന്ത നിവാരണ സമിതിയുടെ യോഗം കുമളി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു.200 പോലീസ് സേനാ അംഗങ്ങളെയും 30 ഫയര്‍ഫോഴ്സ് അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കളക്ട്രേറ്റില്‍ നിന്ന് പീരുമേട് സി.ഐ.ക്ക് കൈമാറിയിട്ടുണ്ട്. അടിയന്തിരമായി 1200 ലൈറ്റുകള്‍ വാങ്ങാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രാദേശിക ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഇവ ഉടന്‍ സ്ഥാപിക്കും. ഉപ്പുതറ, കുമളി, പീരുമേട് എന്നീ സ്ഥലങ്ങളില്‍ അലര്‍ട്ട് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടിപ്പര്‍ ലോറി, ജെ.സി.ബി, ജനറേറ്റര്‍, ക്രയിന്‍ എന്നിവ വാടകക്ക് എടുക്കും. ഇതോടൊപ്പം 500 സി.എഫ്.എല്‍ ലൈറ്റുകളും വാങ്ങും. 50 ആസ്കാ ലൈറ്റുകള്‍ ഇതിനോടകം കുമളി, ഉപ്പുതറ, പീരുമേട് എന്നീ പ്രദേശങ്ങളില്‍ എത്തിച്ചു. 100 ടോര്ച്ചുകള് ഉടനടി വാങ്ങും. മെഡിക്കല്‍ സൗകര്യങ്ങളും ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: