തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ കൊട്ടിഘോഷിച്ച ജവഹര്‍ലാല്‍നെഹ്റു ശതോത്തര രജത ജൂബിലിആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ആളും ആരവുമില്ലാതെ വഴിപാടായി. ഉദ്ഘാടകന്‍ സമയത്ത് എത്തില്ലെന്നുറപ്പായതോടെ സദസും ശൂന്യമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചിരുന്ന ചടങ്ങിനായിരുന്നു ഈ അവസ്ഥ.
പിആര്‍ഡി യുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്വ്വഹിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വരില്ലെന്നറിയിച്ചതോടെ അധ്യക്ഷനായ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സമയം 12.05. പങ്കെടുക്കുമെന്നറിയിച്ചിരുന്ന കെ.മുരളീധരന് എംഎല്‍എ വന്നതുമില്ല. സമയത്തെത്തിയ ടി.പി.ശ്രീനിവാസന് പ്രഭാഷണം നടത്തി മടങ്ങുകയും ചെയ്തു.
രാവിലെയെത്തിയ മേയര്‍ ചന്ദ്രിക സ്ഥലത്തുനിന്ന് മുങ്ങിയ ശേഷം, മന്ത്രിയെത്തുന്നതിനുമുമ്പ് മടങ്ങിയെത്തി മുഖം രക്ഷിച്ചു. എന്നാല്‍ മണിക്കൂറുകളോളം കാത്തിരുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സ്ഥലം കാലിയാക്കിയിരുന്നു. ഡോ.എം.എ കരീം , പിആര്‍ഡി അഡീഷണല്‍ ഡറക്ടര്‍ സി.രമേഷ്കുമാര്‍,കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.ബാഹുലേയന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: