തിരുവനന്തപുരം: ചാല മാര്‍ക്കറ്റിനുള്ളില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ തീപിടുത്തത്തില്‍ ആറോളം കടകള്‍ കത്തി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. ആളപായമില്ല.
കിഴക്കേക്കോട്ടയില്‍ നിന്നും ചാലമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന 100 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആറുകടകളാണ് കത്തി നശിച്ചത്.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിച്ച കടകളില്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്കു പോകാന്‍ സാധിക്കാത്ത രീതിയിലുള്ള ഇടുങ്ങിയ റോഡിലാണ് കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ലൗലിഫാന്സി, ന്യൂബിലാല് സ്റ്റോഴ്സ്, പാക് ആന്റ് പാക്, അബ്ദുള്ള ട്രേഡേഴ്സ് എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. നോബി ഫുട്വെയര്, സാബു ഏജന്‍സീസ് എന്നീ കടകള്‍ ഭാഗികമായി കത്തി നശിച്ചു.
തീ പടര്‍ന്ന് പിടിച്ചത് ലൗലി ഫാന്‍സിയുടെ ഗോഡൗണിലാണ് ക്രമേണ മറ്റുകടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും കഠിനശ്രമം നടത്തിയിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് അധികവും കത്തിയത്. കത്തിക്കൊണ്ടിരിക്കുന്ന കടകളില്‍ നിന്നുയര്‍ന്ന പുക രക്ഷാപ്രവര്‍ത്തകരില്‍ ശ്വാസതടസ്സം സൃഷ്ടിച്ചു.
വൈകുന്നേരമായതിനാല്‍ മാര്‍ക്കറ്റിനുള്ളില്‍ വന്‍ തിരക്കായിരുന്നു. തീപിടിച്ചതറിഞ്ഞ് ജനങ്ങള്‍ ചിതറിയോടിയതോടെ ഫയര്‍ഫോഴ്സിന് സംഭവസ്ഥലത്തെത്താന്‍ ഏറെ പണിപെടേണ്ടിവന്നു. വൈകിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ഫോഴ്സിന്റെ ഇരുപതോളം യൂണിറ്റുകളാണ് സംഭവ സ്ഥലത്തെത്തിയത്. കൂടാതെ വിമാനത്താവള അതോറിട്ടിയുടെ ഫയര്‍ഫോഴ്സും ജലപീരങ്കിയും തീ കെടുത്താന്‍ എത്തി.
മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിച്ച ഫയര്‍ എഞ്ചിനുകളില്‍ വെളളം തീര്‍ന്നതോടെ ജനം അങ്കലാപ്പിലായി. തുടര്‍ന്ന് ലോറികളില്‍ കുടിവെള്ളം എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. സിറ്റിപോലീസ് കമ്മീഷണര്‍ എച്ച് വി വെങ്കിടേഷ്, ഡിസിപി അജിതാബീഗം തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
മന്ത്രി വി.എസ്.ശിവകുമാര്‍, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, ബിജെപി സംസ്ഥാന സമിതി അംഗം കരമന ജയന്, കൗണ്‍സിലര്‍മാരായ കുര്യാത്തി മോഹനന് നായര്‍, രാജേന്ദ്രന് നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: