ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ ദുരുഹ മരണം സംബന്ധിച്ച കേസന്വേഷണം പാക്കിസ്ഥാനിലേക്കും ദുബായിലേക്കും നീളുന്നു. കിഴക്കന്‍ ദല്‍ഹിയിലെ ഹോട്ടല്‍ ലീല പാലസില്‍ സുനന്ദയുടെ മൃതദേഹം കാണപ്പെട്ട ജനുവരി 17ന് തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ദല്‍ഹിയിലെത്തിയവരുടെ പട്ടിക കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു തുടങ്ങി. ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് വഴിയാണ് യാത്രക്കാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നത്.
വിദേശത്തുനിന്നെത്തിയ കൊലയാളി മാരകവിഷം കുത്തിവെച്ച് സുനന്ദയെ കൊലപ്പെടുത്തിയതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് പാക്-ദുബായ് ബന്ധങ്ങളിലേക്ക് അന്വേഷണം എത്തുന്നത്. രാജ്യത്തെ ലാബുകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമുള്ള മാരകവിഷങ്ങള്‍ എതിരാളികളെ കൊലപ്പെടുത്താന്‍ ചില വിദേശ ചാരസംഘടനകള്‍ ഉപയോഗിക്കുന്നുണ്ട്. സുനന്ദയുടെ ശരീരത്തില്‍ മാരക വിഷം ചെന്നിട്ടുണ്ടെന്നും എന്നാലത് എന്താണെന്ന് കണ്ടെത്താനാവില്ലെന്നുമാണ് എയിംസിലെ വിദഗ്ധ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ബ്രിട്ടനിലെ ലബോറട്ടറിയിലേക്ക് അയക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു. ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ സ്കോട്ട്ലന്റ് യാര്‍ഡിന്റെ ലാബിലേക്കായിരിക്കും സാമ്പിളുകളയക്കുകയെന്നാണ് സൂചന. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലാബിലേക്ക് സാമ്പിളുകള്‍ അയയ്ക്കാനും ആലോചനയുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നടത്തിയ വെളിപ്പെടുത്തല്‍ നടുക്കുന്നതായി. സുനന്ദയെ ‘അവസാനിപ്പിച്ചതായി’ അറിയിച്ചുകൊണ്ട് സെക്രട്ടറി ശശി തരൂരിനയച്ച ഫോണ്‍ സന്ദേശം എന്തുകൊണ്ട് ദല്‍ഹി പോലീസ് പുറത്തുവിടുന്നില്ലെന്നായിരുന്നു സുബ്രഹ്മണ്യംസ്വാമിയുടെ ചോദ്യം. ഐപിഎല്‍ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന ചില ശക്തികളുടെ ആശങ്ക സുനന്ദയുടെ മരണത്തിനു പിന്നിലുണ്ടെന്നും മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: